Wednesday, January 30, 2013



 ഹോ, ഈ പരസ്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നമ്മളെന്താകുമായിരുന്നു?

പണ്ട് പണ്ട് വളരെ പണ്ട് കോംപ്ലാന്‍ കണ്ടു പിടിക്കുന്നതിനു മുമ്പ്‌ മനുഷ്യക്കുട്ടികള്‍ എല്ലാം വളര്‍ച്ച മുരടിച്ചവരും കുള്ളന്മാരും കണ്ടിടത്തെല്ലാം പിടിച്ചു തൂങ്ങുന്നവരും ആയിരുന്നു. പിന്നീട് കോംപ്ലാന്‍ വന്നപ്പോഴാണ് കുട്ടികള്‍ വലുതാകുമെന്നും വര്ഷം തോറും നാലിഞ്ച്‌ നീളം വെക്കാന്‍ രണ്ടു നേരം കോംപ്ലാന്‍ കുടിച്ചാല്‍ മതി എന്നും മനസ്സിലായത്‌.

അതേ കാലയളവില്‍ തന്നെ എല്ലാ കുട്ടികള്‍ക്കും പലവിധ മാറാ രോഗങ്ങളും വയറിളക്കവും വരട്ടു ചൊറി തുടങ്ങി പലവിധ അസുഖങ്ങളുമുണ്ടായിരുന്നു. കാരണം അന്ന് ലൈഫ്‌ ബോയ്‌ സോപ്പ്‌ വിപണിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ലൈഫ്‌ ബോയ്‌ സോപ്പ് വന്നപ്പോഴാണ് ആ സോപ്പ്‌ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകത്തതിനാല്‍ ആയിരുന്നു ഈ അസുഖങ്ങള്‍ ഒക്കെ ഉണ്ടായിരുന്നത് എന്നും മനസ്സിലാക്കാനായത്. ഇന്നിപ്പോള്‍ ലൈഫ്‌ ബോയ്‌ സ്നാനം പതിവാക്കിയതിനാല്‍ ഒരു കുട്ടിക്ക്‌ പോലും വയറിളക്കം ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, നാട്ടിലെ ഡോക്ടര്‍മാരെല്ലാം കുട്ടികള്‍ക്ക്‌ എങ്ങിനെ വയറിളക്കം ഉണ്ടാക്കി നാല് കാശുണ്ടാക്കാം എന്നാ ചിന്തയിലാണത്രെ.
 ആ സമയത്തൊക്കെ കുട്ടികള്‍ യൂണിഫോമില്‍ ചെളിയാക്കിയാല്‍ അമ്മയുടെ കയ്യില്‍ നിന്നും ചൂരല്‍ കഷായവും ശകാരവും പതിവായിരുന്നു. പിന്നീടാണ് വെള്ള യൂണിഫോമുകള്‍ ചെളിയാക്കാന്‍ ഉള്ളവയാണെന്നും ചെളിയും കറയും  വെള്ള വസ്ത്രത്തിലാവുന്നത് നല്ലതാണെന്നും കണ്ടു പിടിക്കപ്പെട്ടത്. ഈ കണ്ടു പിടിത്തത്തിന് മാനവരാശി കടപ്പെട്ടിരിക്കുന്നതാകട്ടെ, സര്‍ഫ്‌ എക്സലിനോടും.
 

മുമ്പൊക്കെ വെളിക്കിരിക്കുന്ന സ്ഥലങ്ങളില്‍ ആരും മുല്ലപ്പൂ മണം പ്രതീക്ഷിക്കാത്തതിനാലും അവിടെ മൂക്ക് കൊണ്ട് വെച്ചു ഹായ്‌ നല്ല മണം എന്ന് ആരും പറയുക പതിവില്ലാത്തതിനാലും അവിടങ്ങളില്‍ ഹാര്പ്പിക് ഉപയോഗിക്കാറില്ലായിരുന്നു. പിന്നീടാണ് വീട്ടിലെ ബെഡ് റൂമിനോട് ചേര്‍ന്ന കക്കൂസുകള്‍ ആധുനിക നാഗരികതയുടെ വിളനിലങ്ങള്‍ ആണെന്നും വെളിക്കിരിക്കുന്നതിനു പുറമേ ഒരുപാട് കര്‍ത്തവ്യങ്ങള്‍ നിര്വ്വഹിക്കാനുള്ള വേദിയാണെന്നും അവിടെ മുല്ലപ്പൂ മണം നില നില്‍ക്കേണ്ടതുണ്ടെന്നും ഈ ഉത്തരവാദിത്തംനിര്‍വഹിക്കാന്‍ സിനിമയില്ലാതെ വീട്ടിലിരിക്കുന്ന സിനിമാ നടന്മാരെ ഉപയോഗപ്പെടുത്താമെന്നും മനസ്സിലായത്‌.

അന്നൊക്കെ കുട്ടികള്‍ മൂത്രമൊഴിക്കുന്നതും അപ്പിയിടുന്നതും അമ്മമാര്‍ക്ക് സന്തോഷമുണ്ടാക്കുന്നതും അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ അത് അവര്‍ക്ക് ആധിയുമായിരുന്നു. തറയില്‍ അപ്പിയിട്ട കുഞ്ഞിനെ എടുത്തു ചിരിച്ചു ഒന്നോ രണ്ടോ ഉമ്മ കൊടുത്താണ് അപ്പി കഴുകാന്‍ കൊണ്ട് പോകാറ്. ആ കഴുകല്‍ ആവട്ടെ അവര്‍ക്ക് മാനസിക നിര്‍വൃതി നല്‍കുന്നതും ആയിരു ന്നു. അതിനാല്‍ തന്നെ ചെറിയ കുഞ്ഞുങ്ങളുടെ പൃഷ്ഠ ഭാഗത്ത്‌ ഏച്ചു കേട്ടലുകള്‍ ഇല്ലായിരുന്നു. പിന്നീടാണ് മനസ്സിലായത്‌ കുഞ്ഞുങ്ങള്‍ തറയില്‍ മൂത്രമൊഴിക്കുന്നത്  മഹാ പാതകമാനെന്നും അത് മാതാക്കള്‍ക്ക് ഭയങ്കര മാനസിക പ്രയാസമുണ്ടാക്കുമെന്നും ആ ക്ളിഷ്ടത മാറിക്കിട്ടാന്‍ ഹഗ്ഗീസ്‌ ഉപയോഗിച്ച് കുഞ്ഞിന്റെ മുന്‍ പിന്‍ ദ്വാരങ്ങള്‍ക്ക് ബന്ധനം സൃഷ്ടിക്കണമെന്നും അഥവാ ഇനി ഒന്നോ രണ്ടോ പുറത്ത്‌ വന്നാല്‍ ആയത ഒരിക്കലും തറയില്‍ ആവരുതെന്നും. ചുറ്റിക്കെട്ടിയ ഹഗ്ഗീസില്‍ മലവും മൂത്രവും പേറി അമ്മക്ക് സൌകര്യപ്പെടുന്നതുവരെ കുഞ്ഞു കഴിഞ്ഞു കൂടണം ന്നും അതാണ്‌ ഉന്നതവും പാശ്ചാത്യവും അനുകരണീ യവുമായ സാംസ്കാരിക മാതൃക എന്നും പൊതുജനം മനസ്സിലാക്കിയത്‌.

അത് പോലെ മാതാ പിതാക്കള്‍ മക്കളെ കൂട്ടാതെ പുറത്ത്‌ പോവുമ്പോള്‍ മക്കള്‍ കരഞ്ഞു വിളിക്കുകയും വാശി പിടിക്കുകയും ഭക്ഷണം ബഹിഷ്കരിക്കുകയും ചെയ്യലായിരുന്നു പണ്ട് പതിവ്. ഇപ്പോഴത്തെ കാലത്താവട്ടെ മാതാ പിതാക്കള്‍ മക്കളെ വീട്ടിലിട്ടു പോകുമ്പോള്‍ ആയത മക്കള്‍ക്ക് അനിര്‍വചനീയമായ സന്തോഷം അനുഭവപ്പെടുമെന്നും ആ അവസരം ഹാപ്പി ജാം കട്ടെടുത്തു തിന്നാനുള്ള സുവര്‍ണ അവസരമായി കുട്ടികള്‍ മനസ്സിലാക്കുമെന്നും സന്തോഷത്തിന്റെ ഉന്മാദത്തില്‍ അവര്‍ തൂണില്‍ വലിഞ്ഞു കേറുമെന്നും അങ്ങിനെ സന്തോഷം തിന്നാന്‍ തുടങ്ങുമെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ആയത് വാര്‍ത്തകള്‍ തുടങ്ങുന്നതിനു മുമ്പ്‌ തന്നെ എല്ലാ കുടുംബാംഗങ്ങളും മനസ്സിലാക്കണമെന്നും.

വൈദ്യതി വിളക്കുകളും തെരുവ് വിളക്കുകളും അധികരിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വെളിച്ചം കാണിക്കുക എന്നാ പഴയ ഉപകാരത്തില്‍ നിന്ന് ഭിന്നമായി മറ്റു പല ഉപയോഗങ്ങളും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്ന വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. അതായത്‌, ടോര്‍ച്ച് ജീപ്പാസ്‌ ആണെങ്കില്‍ നിലാവില്‍ ചിത്രീകരിക്കുന്ന പാട്ട് രംഗത്തില്‍ അമ്പിളി മാമന് പകരം വെക്കാനും, സാന്‍ഫോര്‍ഡ് ആണെങ്കില്‍ കുരങ്ങന്‍റെ കയ്യില്‍ കൊടുത്തു പൂവന്‍ കോഴിയെ കബളിപ്പിച്ചു കൂവിപ്പിക്കാനും മിസ്റ്റര്‍ ലൈറ്റ്‌ ആണെങ്കില്‍ ഇരുമ്പു വളക്കുന്ന മല്ലന്റെ കൈബലം പരീക്ഷിക്കാനുള്ള വസ്തുവായും മറ്റും. ഇതിനും പുറമേ, രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്‍പിള്ളാര്‍ക്ക് ഉപദ്രവിക്കുന്നവരെ അടിക്കാനുള്ള വടിയായും ടോര്‍ച്ച്‌ ഉപയോഗിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.

വിഡ്ഢിപ്പെട്ടി കണ്ടിരിക്കുന്ന ആള്‍ക്ക് വെളിക്കിരിക്കാന്‍ തോന്നുന്ന, ചുരുങ്ങിയ പക്ഷം ഒരു കീഴ്വായു ശങ്കയെങ്കിലും ഉണ്ടാക്കുന്ന പരസ്യങ്ങളും ഇന്ന് വേണ്ടത്രയുണ്ട്. അതില്‍ പെട്ടതാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ സ്ട്രെച്ചറില്‍ കൊണ്ട് പോകപ്പെടുന്ന ആള്‍ക്ക് ഇന്തോമി തിന്നാന്‍ തോന്നുന്നത്. പാരഗണ്‍ ചെരുപ്പ് ധരിച്ചതിന്റെ പേരില്‍ ബാങ്ക് ലോണ്‍ കൊടുക്കാന്‍ നിര്‍ബന്ധിതനാവുന്ന ബാങ്ക് മാനേജര്‍ ഏകദേശം അതിന്റെ അടുത്ത് തന്നെ വരുന്നു. ബ്രിട്ടാനിയ ഗുഡ്‌ ഡേ കഴിച്ചതിന്റെ പേരില്‍ പൃഷ്ടം കുലുക്കി നൃത്തം ചെയ്യുന്നത്. എന്തിനേറെ പറയുന്നു, ദേഹത്ത് കാഷ്ടിച്ച കാക്കയുടെ അടുത്തേക്ക്‌ ച്യൂയിംഗം വീര്‍പ്പിച്ചു ഹൈഡ്രജന്‍ ബലൂണ്‍ ആക്കി പറന്നു ചെന്ന് പേസ്റ്റ്‌ ഒഴിക്കുന്ന ഒരു ച്യൂയിംഗ പരസ്യം ഇതില്‍ നിന്ന് വിരുദ്ധമായി ഓക്കാനം ഉണ്ടാക്കുന്നതായിരുന്നു.

അങ്ങിനെ പരസ്യങ്ങള്‍ ആവശ്യത്തിന് ഉണ്ടായതിനാല്‍ നമ്മളൊക്കെ സംസ്കാര സമ്പന്നരായി. ഇല്ലെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ? ഹോ! ചിന്തിക്കാന്‍ പോലും വയ്യ!


ഗ്വാണ്ടനാമോ: നീതി നിഷേധത്തിന്റെ പത്താണ്ടുകള്‍.
അങ്ങിനെ ഗോണ്ടനമോയെ നമ്മള്‍ എന്നല്ല ലോകം മുഴുവന്‍ മറന്നു. അല്ലെങ്കിലും നമ്മളെന്തിനു ഗോണ്ടനമോയെ ഓര്ക്കണം? അവിടെ ഒരൊറ്റ ഇന്ത്യക്കാരന്‍ പോലുമില്ലല്ലോ ? അമേരിക്കയില്‍ എങ്ങാണ്ടോ കിടക്കുന്ന ഒരു തടവറയില്‍ ഇത്രയധികം ആകുലപ്പെടാനെന്തിരിക്കുന്നു?. നിങ്ങള്‍ എന്തൊക്കെ ചിന്തിച്ചാലും ലോകത്തെ വെല്ലുവിളിച്ചുള്ള അമേരിക്കയുടെ ആ ക്രൂരത പത്താണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. യുദ്ധക്കുറ്റവാളികള്‍ എന്ന് വിശേഷിപ്പിച്ചു പിടികൂടി നീതി   നിഷേധിച്ചു കുറച്ചാളുകളെ മനുഷ്യനും മൃഗങ്ങള്‍ക്കും ജീവിക്കാനാവാത്ത ഇരുട്ടറകളില്‍ ഇട്ടടച്ചിട്ടു നീണ്ട 10 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു .

എന്താണ് ഗോണ്ടാനാമോ ?
ക്യൂബയുടെ കീഴിലുള്ള ഏകദേശം 120 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ദ്വീപ്‌ സമൂഹമാണ് ഗ്വാണ്ടാനാമോ. 1903  ല്‍, ഉണ്ടാക്കിയ ഒരു കരാറനുസരിച്ച് അമേരിക്കക്ക് നാവിക താവളം ഉണ്ടാക്കാന്‍ അന്ന അമേരിക്കയുടെ കീഴിലായിരുന്ന സ്വയം പരമാധികാരമില്ലാതിരുന്ന ക്യൂബന്‍ സര്‍ക്കാര്‍ ഒപ്പ് വെച്ച കരാര്‍ ആയിരുന്നു അത്. ഇതനുസരിച്ച്‌ അമേരിക്കന്‍ നാവിക സേനക്ക് തങ്ങളുടെ രാജ്യത്തിന് പുറത്തായി ആദ്യമായി സൈനിക താവളം ഉണ്ടായത്‌ ഈ വാടക ഭൂമിയിലാണ്. അവിടന്നങ്ങോട്ട് ഇതുവരെയും കേവലമായ വാടകക്ക് അമേരിക്ക ഈ ദ്വീപ്‌ കൈവശം വെച്ച് അനുഭവിച്ചു പോരുകയാണ്.


2002 ല്‍ അമേരിക്ക ബിന്‍ ലാദനെ പിടിക്കാന്‍ എന്ന് പറഞ്ഞു അഫ്ഗാനെ ആക്രമിച്ച സമയത്ത് പിടികൂടിയ ആയിരത്തോളം പേരെ കൊണ്ട് വന്നത് ഈ ദ്വീപിലേക്ക് ആയിരുന്നു. ഇതില്‍ അമേരിക്കക്കെതിരെ യുദ്ധം ചെയ്തവരും വിദ്യാര്‍ത്ഥികളും സാധാരണക്കാരും വിനോദ സഞ്ചാരികളും എല്ലാം ഉള്‍പ്പെട്ടിരുന്നു. പിടി കൂടിയ എല്ലാവരെയും അവരുടെ കുറ്റത്തിന്റെ തോതനുസരിച്ച് വ്യത്യസ്ത ക്യാമ്പുകളില്‍ ആണ് പാര്‍പ്പിച്ചത്. അഫ്ഗാനില്‍ പിടികൂടിയവരെ ഈ ദ്ഖ്‌ീപില്‍ കൊണ്ടുവരാന്‍ ഒരു പ്രത്യേക കാരണമുണ്ട്. ഗ്വാണ്ടാനാമോ ദ്വീപു സമൂഹം അമേരിക്കന്‍ നിയമ വ്യവസ്ഥയുടെ പരിധിയില്‍ വരില്ല. അതിനാല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട രൂപത്തില്‍ ഇഷ്ടം പോലെ പിടികൂടപ്പെട്ടവരെ കൈകാര്യം  ചെയ്യാം. സംഭവം ചോര്‍ന്നു ലോകം അറിഞ്ഞപ്പോള്‍ ചുരുങ്ങിയത്‌  യുദ്ധക്കുട്ടവാളികളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് പറയു ന്ന ജനീവ ഉടമ്പടി പാലിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ അമേരിക്കയില്‍ സമ്മര്‍ദ്ദം ചെലുതിയപ്പോള്‍ ഇത് യുദ്ധക്കുട്ടവാളികള്‍ അല്ല, മറിച്ച് തീവ്രവാദികള്‍ ആണ് എന്നായിരുന്നു മറുപടി. അങ്ങിനെയൊക്കെ മറുപടി പറഞ്ഞാലും അധികകാലം ഈ മറുപടിയുമായി അമേരിക്കക്ക് പിടിച്ചു നില്‍കാനായില്ല എന്നാതാണ് സത്യം. നിരവധി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കുപ്രസിദ്ധമായ ഈ തടവറയിലെ പാശ്ചാത്യ രാജ്യക്കാരെയെല്ലാം വിചാരണ നടത്താമെന്നും തുടര്‍ന്ന് അവരവരുടെ നാടുകളില്‍ ബാക്കി ശിക്ഷ കാലാവധി പൂര്ത്തിയാക്കാമെന്നും തീരുമാനമായി. അതില്‍ അവസാനത്തെ ആളായിരുന്നു ഇപ്പോള്‍ ഇരുപത്തഞ്ചു വയസുള്ള ഉമര്‍ ഖാദര്‍. അഫ്ഗാനില്‍ നിന്ന് പിടിക്കപ്പെടുമ്പോള്‍ കേവലം പതിനഞ്ചു വയസ്സായിരുന്നു കാനഡയില്‍ നിന്നും അഫ്ഗാനിലേക്ക് കുടിയേറിയ കുടുംമ്ബാംഗമായ ഉമറിനു. പത്രങ്ങള്‍ വിശേഷിപ്പിച്ചതനുസരിച്  രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകം കണ്ട ഒരേയൊരു കുട്ടി കുറ്റവാളി. അഫ്ഗാന്‍ പൌരനാണെന്ന് പറഞ്ഞു കാനഡ കയോഴിയാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഉമറിനെ ഏറ്റു വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇനിയുള്ള കാലം കാനഡയിലെ ജയിലില്‍ കഴിയാന്‍.
തങ്ങളുടെ അധീനതയില്‍ ഉള്ള ഒരു സ്ഥലത്ത്‌ ഈ രൂപത്തിലുള്ള കാടത്തം അംഗീകരിക്കില്ല എന്ന് ക്യൂബ ഐക്യ രാഷ്ട്ര സഭയെ അറിയിച്ചിരുന്നു. ക്യൂബ ഒരു പരമാധികാര രാഷ്ട്രം ആവുന്നതിനു മുമ്പ്‌ ഒപ്പുവെച്ച കരാര്‍ നിലനില്‍ക്കില്ല എന്നും ഐക്യരാഷ്ട്ര സഭ ഇടപെട്ടു അമേരിക്കന്‍ നാവിക താവളം ഒഴിപ്പിച്ച് ഗ്വാണ്ടനാമോ ക്യൂബക്ക്  വീണ്ടെടുത്തു കൊടുക്കണം എന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഈയടുത് പാട്ടത്തിനെടുത്ത വകയില്‍ നല്‍കിയ ഒരു ചെക്ക് ക്യൂബ ഈ യടുത്ത് സ്വീകരിച്ചിരുന്നു എന്നും അത് പണമാക്കി മാറ്റി എന്നും വാദിച്ചു അമേരിക്ക തങ്ങളുടെ ക്രൂരതക്ക് ഒരു താവളം ഉറപ്പിച്ചു.
2001 ലെ സെപ്തംബര്‍ പതിനൊന്നു ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് അമേരിക്ക അവകാശപ്പെടുന്ന അല്‍ഖായിദ നേതാക്കള്‍ അഫ്ഗാനില്‍ ഉണ്ടെന്നും ബിന്‍ ലാദിന്‍ ഉള്‍പ്പെട്ട ഈ നേതാക്കളെ ഉടനെ പിടികൂടി അമേരിക്കക്ക് കൈമാറണം എന്നുമായിരുന്നു സംഭവം കഴിഞ്ഞ ഒരു മാസത്തിനു മുമ്പ്‌ തന്നെ അമേരിക്കയുടെ ആവശ്യം. മുമ്പ്‌ അഫ്ഗാന്‍ അധിനിവേശിച്ച റഷ്യയെ ഒതുക്കാന്‍ തങ്ങള്‍ തന്നെ പാല്‍ കൊടുത്തു വളര്‍ത്തിയ താലിബാന്‍ ആയിരുന്നു അഫ്ഗാനില്‍ ഭരണം നടത്തിയിരുന്നത്. എല്ലാ രാജ്യങ്ങളും സ്വാഭാവികമായും ചോദിക്കുന്ന പോലെ അഫ്ഗാനും തെളിവ് ചോദിച്ചു. സെപ്തംബര്‍ പതിനൊന്നിന്റെ പിന്നില്‍ ബിന്‍ ലാദന്‍ ആണെങ്കില്‍ അതിനുള്ള തെളിവ്. അഫ്ഗാനിലെ വേറെ ഏതെന്കിലും സംഘടനകള്‍ ആണെങ്കില്‍ അതിനുള്ള തെളിവ്‌. ഇത് രണ്ടും അമേരിക്കക്ക്‌ കൊടുക്കാന്‍ ആയില്ല എന്നല്ല, ഞങ്ങളുടെ ആവശ്യങ്ങളില്‍ സാധാരണ വിലപേശല്‍ അനുവദിച്ചു കൊടുക്കാറില്ല എന്ന് പറഞ്ഞു ധാര്‍ഷ്ട്യത്തോടെ അഫ്ഗാനിലേക്ക് പട നയിക്കുന്ന അമേരിക്കയെ നമ്മള്‍ കാണുന്നു. അമേരിക്കക്ക്‌ പിന്തുണയുമായി നാറ്റോയും . അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേന അഫ്ഗാനില്‍ ശരിക്കും മേഞ്ഞു. പക്ഷെ, ആക്രമണത്തിന് മുമ്പ്‌ വെച്ച അഞ്ച് ദിമാന്റുകളില്‍ ഒന്നായ ബിന്‍ ലാദിനെ പിടിക്കല്‍ അവര്‍ക്കാത്ര താല്പര്യമുല്ലതായി തോന്നിയില്ല. മറിച്ച്, മുകളില്‍ നമ്മള്‍ വിവരിച്ച പലരെയും പിടികൂടി അഫ്ഗാനിലോ അമേരിക്കയിലോ നിയമത്തിനു വിട്ടുകൊടുക്കാതെ സ്വന്തമായി സൃഷ്ടിച്ച ഗ്വന്ടനാമോയിലെക്ക് കൊണ്ടുപോയി. അഫ്ഗാനില്‍ നിന്ന് പിടികൂടി എന്ന് പറഞ്ഞു വിവിധ രാജ്യക്കാരായ ഏകദേശം ആയിരത്തോളം പേരെയാണ് ഗ്വാണ്ടനാമോയില്‍ കൊണ്ട് വന്നത്. അപ്പോഴും ബിന്‍ ലാദിന്‍ അഫ്ഗാനില്‍ തന്നെയുണ്ടായിരുന്നു. അങ്ങിനെ സാധാരണക്കാരും അല്ലാത്തവരും ടൂറിസ്റ്റുകളും ഉള്‍പ്പെട്ട ഒരു വിഭാഗം ഗ്വാണ്ടനാമോയില്‍ എത്തി.

മറ്റു ജയിലുകളെ അപേക്ഷിച്ചു ഗ്വാണ്ടനാമോയില്‍ എത്തിയവര്‍ക്ക്‌ മുമ്പില്‍ ഇരുളടഞ്ഞ ഭാവിയാണ് ഉണ്ടായിരുന്നത്. എത്രകാലം ഇവിടെയുണ്ടാകും എന്നോ, എന്ന് ലോകം കാണുമെന്നോ ഒരു അറിവും ഇല്ലാത്ത തീര്‍ത്തും അനിശ്ചിതമായ ഒരു ലോകം.

തടവുകാര്‍
2001 ലും 2002 ലുമായി അഫ്ഗാനില്‍ നിന്ന് പിടിച്ചു എന്ന് അമേരിക്ക അവകാശപ്പെട്ട ആയിരത്തോളം ആളുകളാണ് ഗ്വാണ്ടനാമോയില്‍ ഉള്ളത. എന്നാല്‍ അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചത്‌ അറുനൂറോളം മാത്രമാണ്. ഇവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരിക്കലും തയാറായതുമില്ല. മാധ്യമ പ്രവര്‍ത്തകരോ മനുഷ്യാവകാശ പ്രവര്ത്തകര്‍ക്കോ അവിടെ പ്രവേശനം അനുവദിച്ചില്ല. എന്നാല്‍ പിന്നീട് സമ്മര്‍ദ്ദം മൂലം മനുഷ്യാവകാശ പ്രവര്‍ത്തകരെ ചില കാമ്പുകള്‍ കാണിച്ചു കൊടുക്കാന്‍ നിബന്ധനകളോടെ കൊണ്ട് പോയി. വാഷിങ്ങ്ടന്‍ പോസ്റ്റു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ രഹസ്യ വിവരണ ശേഖരതിലൂടെയും ജയിലുള്ളവര്‍ വീട്ടുകര്ര്‍ക്കയച്ച കത്തുകള്‍ ജനരല്മാരോടുള്ള സംഭാഷണം തുടങ്ങി നിരവധി മാര്‍ഗത്തിലൂടെ ഇവരില്‍ 367 പേര് വിവരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ആ പേര് വിവരങ്ങള്‍ ലോകത്തിനു തന്നെ അത്ഭുതമായിരുന്നു. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍. അതാവട്ടെ, അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ആസ്ത്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്‌, ഡെന്മാര്‍ക്ക്‌, സ്വീഡന്‍, സ്പെയിന്‍, മാലദ്വീപ്, ഉഗാണ്ട, തുര്‍ക്കി, സൌദി, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, മൊറോക്കോ, ലിബിയ, താജിക്കിസ്ഥാന്‍, ഈജിപ്ത്, അല്ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍. ബാക്കിയുള്ള ലിസ്റ്റു കൂടി എടുത്താല്‍ ഏതൊക്കെ രാജ്യങ്ങള്‍ കൂടി കാണുമോ എന്നറിയില്ല. ഇത്രയധികം വ്യത്യസ്ത ദേശക്കാര്‍ അഫ്ഗാനില്‍ ചെന്ന് അമേരിക്കക്കെതിരെ പൊരുതി അന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസം തോന്നി, ലോകത്തിനു. കാരണം ലോകവ്യാപാര ആസ്ഥാനം തകരലും അഫ്ഗാന്‍ ആക്രമനവുമെല്ലാം ഏകദേശം രണ്ടു മാസത്തിന്റെ ഉള്ളില്‍ നടന്ന കാര്യങ്ങളാണ്. അതിനിടയില്‍ അമേരിക്കക്കെതിരെ പൊരുതാന്‍ ഇത്രയധികം രാജ്യക്കാര്‍ അവിടെയെതുക സംഭവ്യമല്ല. മാത്രമല്ല, തൊണ്ണൂറു ശതമാനം ആളുകളും എപ്പോള്‍ എവിടെവെച്ച് പിടികൂടി എന്നതിനുള്ള രേഖകളും ഇല്ല. ചിലരൊക്കെ പിടിക്കപ്പെട്ടത് ഇറാഖില്‍ നിന്നായിരുന്നു ഈനും പറയപ്പെടുന്നു. എന്ന് വെച്ചാല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, തങ്ങളുടെ തന്നെ രാജ്യത്ത്‌ നിന്നും അമേരിക്ക പിടിച്ചവരെയാണ് ഗ്വാണ്ടനാമോയില്‍ തള്ളിയത്‌. അഫ്ഗാനില്‍ നിന്ന് പിടിച്ചവരെ മാത്രമല്ല. അഫ്ഗാന്‍ യുദ്ധം ഒരു പേര് മാത്രമായിരുന്നു. തങ്ങളുടെ കയ്യിലുള്ള പത്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ വഴിക്കും തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിട്ടും ഇത്രയധികം രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് അമേരിക്കയോട്‌ വിദ്വേഷം ഉണ്ടെങ്കില്‍ അമേരിക്ക തങ്ങളുടെ നയം മാറ്റിയെ തീരൂ എന്ന് വരെ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ കൌണ്ടര്‍ പഞ്ച് പോലെയുള്ള സ്വതന്ത്ര അമേരിക്കന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത കൂടിയുണ്ട്. ഗ്വാണ്ടനാമോ പുറത്തു വന്ന ഒരു കേന്ദ്രമാണ്. അമേരിക്കക്ക് ശാന്ത സമുദ്രത്തിലെ തങ്ങളുടെ മാത്രം നിയന്ത്രണത്തിലുള്ള ചില ദ്വീപുകളില്‍ ഇതുപോലെയുള്ള, ഒരു പക്ഷെ, ഇതിനേക്കാള്‍ ക്രൂരമായ തടവരകലുണ്ട്. അവിടെയൊക്കെ തടവുകാരുമുണ്ട്. അതിലുപരി, ഒരിക്കലും ലോകത്തിനു പിടികൊടുക്കാതിരിക്കാന്‍ തടവറകള്‍ ആക്കി മാറ്റിയ കുറെ കപ്പലുകള്‍ അമേരിക്കക്ക്‌ ഉണ്ട് എന്നും കൌണ്ടര്‍ പഞ്ച് വെളിപ്പെടുത്തുന്നു. നിരവധി തവണ ഇവയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമേരിക്കയോട് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല എന്നും പറയപ്പെടുന്നു. എന്ന് വെച്ചാല്‍ ഗ്വാണ്ടനാമോ ഒരു മഞ്ഞുമലയുടെ മേല്‍ഭാഗം മാത്രമാണെന്ന്.

ജനീവ കരാര്‍
സ്വന്തം നാട്ടില്‍ വെച്ച് ഒരു വിദേശിയെ നിയമ ലംഘനത്തിന്റെ പേരില്‍ പിടികൂടിയാല്‍ നിലവിലുള്ള നിയമത്തിനു മുന്നില ഹാജരാക്കണം എന്നുള്ളത് എല്ലായിടത്തും പതിവുള്ളതാണ്. യുദ്ധങ്ങള്‍ ഉണ്ടാവുമ്പോള്‍ അങ്ങിനെയല്ല. അതിനാല്‍ യുദ്ധസമയത്ത് പിടികൂടുന്ന വിദേശികളായ പൌര്‍ന്മാരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നത്‌ സംബന്ധിച് ഐക്യ രാഷ്ട്ര സഭ രണ്ടാം ലോക യുദ്ധാനന്തരം ഉണ്ടാക്കിയ കരാറാണ് യുദ്ധത്തടവുകാരെ സംബന്ധിച്ച ജനീവാ കരാര്‍. ലോകത്ത്‌ എലാ രാജ്യങ്ങളും അംഗീകരിക്കാന് നടപ്പാക്കാനും ബാധ്യതപ്പെട്ട ഒരു അന്താരാഷ്‌ട്ര കരാര്‍ ആണത്. അതിലെ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങിനെയാണ്:

ആര്‍ട്ടിക്കിള്‍ മൂന്ന് :
യുദ്ധത്തടവുകാര്‍, അതായത്‌, ആയുധം വെച്ച് കീഴടങ്ങിയവര്‍, മുറിവേറ്റവര്‍, മറ്റ് രൂപത്തില്‍ പിടിക്കപ്പെട്ടവര്‍ തുടങ്ങി എല്ലാവരെയും മാനുഷിക പരിഗണനയോടെ സംരക്ഷിക്കണം. ജാതി, നിറം, മതം, വിശ്വാസം, ലിംഗം, ജനനം, സമ്പത്ത്‌ തുടങ്ങി ഏതെന്കിലും തരത്തിലുള്ള വിവേചനം ഇതില്‍ പാടില്ല. താഴെ പറയുന്ന രൂപത്തിലുള്ള ഒന്നും യുദ്ധതടവുകാരന് നേരെ അനുവര്‍ത്തിക്കാന്‍ പാടില്ല.
ഒന്ന്, ജീവഹാനി വരുത്തല്‍, കൊലപാതകം, ക്രൂരമായ പെരുമാറ്റം, പീഡിപ്പിക്കല്‍
രണ്ടു, പിടികൂടി കൊണ്ടുപോകല്‍
മൂന്നു, ഒരാളുടെ വ്യക്തിത്വത്തെ അവമാതിക്കുന്ന വാക്കാ പ്രവര്‍ത്തിയോ
നാല്, നിയമ വ്യവസ്ഥക്ക് മുന്നില്‍ ഹാജരാക്കാതെയുള്ള വിചാരണയും ശിക്ഷ വിധിക്കളും ഇത് സംസ്കാരമുള്ളവര്‍ക്ക് യോജിച്ചതല്ല.
മുറിവേറ്റവരെ എടുക്കുകയും ശുശ്രൂഷിക്കുകയും വേണം. റെഡ്‌ ക്രോസ് പോലെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്ക്‌ ചികിത്സിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം.

ക്യാമ്പുകള്‍
ഗ്വാണ്ടനാമോ ബേയിലെ തടവുകാരെ മൂന്ന്‍ ക്യംപുകളിലായാണ് വിന്യസിച്ചിരിക്കുന്നത്. ക്യാമ്പ്‌ ഡെല്‍റ്റ, ക്യാമ്പ്‌ ഇഗുവാന, ക്യാമ്പ്‌ എക്സ്റേ. ഇതില്‍ ഏറ്റവും കുപ്രസിദ്ധമായ ക്യാമ്പ്‌ എക്സറേ ഈയടുത്ത് പൂട്ടി. എന്നാല്‍ പത്ത്‌ വര്ഷം മുമ്പ്‌ തടവുകാരെ കൊണ്ടുവന്നപ്പോള്‍ ഓറഞ്ച് നിറമുള്ള മുഴുവസ്ത്രം ഇടുവിച്ച് കൈയിലും കാലിലും ചങ്ങലയിട്ടു കൊണ്ടുവന്നു തള്ളിയത്‌ കാറ്റും വെയിലും മഴയും കൊള്ളുന്ന നിന്ന് തിരിയാന്‍ മാത്രം ഇടമുള്ള ചുറ്റും വൈദ്യുതി കമ്പികള്‍ കെട്ടിയ ക്യാമ്പ്‌ എക്സറേ യില്‍ ആയിരുന്നു. ക്യാമ്പ്‌ എക്സരെയിലെ ചോദ്യം ചെയ്യല്‍ ഇടം വളരെ കുപ്രസിദ്ധി കേട്ടതായിരുന്നു. ഈയിടെ കാനഡ ക്ക് കൈമാറിയ ഉമര്‍ ഖാദറിനെയും മറ്റു മൂന്ന്‍ കുട്ടികളെയും പാര്‍പ്പിച്ചിരുന്ന ക്യാമ്പാണ് കാമ്പ്‌ ഇഗുവാന. ഇപ്പോള്‍ ഇതില്‍ അഞ്ചു വര്ഷം നിരീക്ഷിച് കുഴപ്പകാരല്ല എന്ന് കണ്ടെത്തിയ മുപ്പത്തെട്ടു പേരാണ്. ഏഴു വിത്യസ്ത ക്യാമ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ക്യാമ്പ്‌ ഡെല്‍റ്റ. ക്യാമ്പ്‌ വണ്‍, ക്യാമ്പ്‌ ത്രീ, ക്യാമ്പ്‌ ഫോര്‍, ക്യാമ്പ്‌ ഫൈവ്‌, ക്യാമ്പ്‌ ഫൈവ്‌ ഇക്കോ, ക്യാമ്പ്‌ സിക്സ്, ക്യാമ്പ്‌ സെവന്‍. ഇതില്‍ ക്യാമ്പ്‌ വണ്‍, ക്യാമ്പ്‌ ത്രീ, ക്യാമ്പ്‌ ഫോര്‍ എന്നിവ അപകടകാരികളായ, അതിനാല്‍ തന്നെ നീതിന്യായ വ്യവസ്ഥക്ക് മുന്നില്‍ ഹാജരാക്കെണ്ടാതില്ലാത്തവരെ അവരുടെ അപകട സ്വഭാവമനുസരിച് വിന്യസിച്ചിരിക്കുന്നു. ക്യാമ്പ്‌ ഫൈവ്‌ പരാതികളില്ലാത്ത തടവുകാര്ക്കുല്ലതാണ്. ക്യാമ്പ്‌ ഫൈവ്‌ ഇക്കോ അച്ചടക്ക നടപടികള്‍ക്കുള്ള വേദിയും ക്യാമ്പ്‌ സിക്സ് പ്രാതികലുള്ള തടവുകാര്‍ക്കുള്ള സ്ഥലവും ക്യാമ്പ്‌ സെവന്‍ അഥവാ ക്യാമ്പ്‌ പ്ലാറ്റിനം അകന്നു മാറി ആരും കാണാത്തതും അങ്ങേയറ്റത്തെ അപകടകാരികളായ തടവുകാരെ പാര്‍പ്പിചിരിക്കുന്നതുമാണ്. ഇതില്‍ ആകെ പതിനാലു പേരാണ് ഉള്ളത് എന്ന് പറയപ്പെടുന്നു. ഇതിനു പുറമേ സൈക്യാട്രിക് വാര്‍ഡ്‌ എന്ന് പേരുള്ള ഒരിടം കൂടിയുണ്ട്. അക്രമാസക്തരാവുന്നവരെ പ്രത്യേകം പരിചരിക്കാന്‍ ഉള്ള വാര്‍ഡാണിത്. ഇതില്‍ പ്രവേശിപ്പിക്കപ്പെട്ട ആറില്‍ മൂന്നു പേരും കൊല്ലപ്പെട്ടു എന്നതാണ് സത്യം. അമേരിക്കന്‍ സൈന്യത്തിന്റെ ഭാഷയില്‍ അവര്‍ ആത്മഹത്യ ചെയ്തതാണത്രേ.

 പീഡനങ്ങള്‍: ചോദ്യവും ഭേദ്യവും 
കേട്ടാല്‍ എല്ല് പോലും വിറയ്ക്കുന്ന ക്രൂരതകളാണ് അമേരിക്കന്‍ സൈന്യം ഗ്വാണ്ടനാമോ തടവുകര്‍ക്കെതിരെ ചെയ്തത്. യഥാര്‍ത്ഥത്തില്‍ ക്രൂരതയുടെ പര്യായമായാണ് ഗ്വാണ്ടനാമോ ലോകത്തിന്റെ ശ്രദ്ധയില്‍ വന്നത് തന്നെ. നീതിന്യായ വ്യവസ്ഥക്ക് പുറമെയുള്ള തടവുകാര്‍ (extra judicial detainees) എന്ന് വിളിച്ചാലും കുറ്റം തെളിയിക്കേണ്ടത്‌ ഒരു ബാധ്യതയായി തന്നെ കണ്ടവരാണ് അമേരിക്കന്‍ സൈന്യം. അതിനാല്‍ പ്ടികൂടിയ എല്ലാവരെയും കണക്കിന് ഉപദ്രവിക്കുകയും ചോദ്യം ചെയ്യുകയും ഒരു പതിവും ഒരു വിനോദവും ആയിത്തീര്‍ന്നു. എഴുന്നേറ്റ്‌ നിന്നാല്‍ തലമുട്ടുന്ന മുറിയിലെ വാസം, കാലില്‍ ഇരുപത്തിനാല് മണിക്കൂറും ചങ്ങല. ചിലപ്പോള്‍ മുഖം മൂടി ഹെല്‍മറ്റ്‌ ധരിപ്പിച് കിടത്തല്‍ എന്നിവയ്ക്ക പുറമെ ദീര്‍ഘനേരം മുട്ടുകുത്തി നില്‍ക്കല്‍ സ്ഥിരം പരിപാടിയായിരുന്നു. 48 മണിക്കൂറോളം മുട്ടുകുത്തിനില്ക്കുന്നവര്‍ ഒന്ന് വീണുപോയാല്‍ ക്രൂര മര്‍ദ്ദനം. തല ചുമരിനിടിക്കല്‍, ഉറങ്ങാന്‍ സമ്മതിക്കാതെ ചോദ്യം ചെയ്യല്‍, പട്ടിണിക്കിടല്‍, തുടങ്ങി ഇടവും ക്രൂരമായ വാട്ടര്‍ ബോര്‍ഡിംഗ് വരെ ഇവരില്‍ പരീക്ഷിച്ചു. മുഖം തുണികൊണ്ട് കെട്ടി മുഖത്തേക്ക് ശക്തിയില്‍ വെള്ളം ചീട്ടിക്കുന്നതാണ് വാട്ടര്‍ ബോര്‍ഡിംഗ്. മുങ്ങി മരിക്കുന്ന ഒരാളുടെ അനുഭവമാണ് ഈ സമയതുണ്ടാവുക. അങ്ങിനെ ശ്വാസം കിട്ടാതെ മരണ വക്രതിലെതുംപോള്‍ നിറുത്തും. പിന്നെയും തുടരും. വൈദ്യുതി ഷോക്കായിരുന്നു മറ്റൊന്ന്. രണ്ടു കാലും മുകളിലോട്ടു ചങ്ങല കൊണ്ട് ബന്ധിച് തൂക്കിയിട്ടായിരുന്നു മറ്റൊരു ചോദ്യം ചെയ്യല്‍. കഴുത്തില്‍ ചങ്ങല മുറുക്കി ശ്വാസം മുട്ടിക്കുന്ന പതിവും ഉണ്ടായിരുന്നു. ലൈംഗിക പീഡനങ്ങള്‍ വേറെയും. ജനെന്ദ്രിയങ്ങളെ പോള്ളിക്കുന്നത് മുതല്‍ ഒരു തടവുകാരനെക്കൊണ്ട്  മറ്റൊരാളെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കല്‍ എന്നിവ സര്‍വ സാധാരണമായിരുന്നു. അതിനപ്പുറം മതകീയ ചിഹ്നങ്ങളെ അവമാതിക്കുന്ന ധാരാളം സംഭവങ്ങള്‍ റിപ്പോര്ട്ടു  ചെയ്യപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ ബൂട്ടിട്ട് ചവിട്ടല്‍, ഖുര്‍ആനില്‍ മൂത്രമോഴിക്കല്‍, ഖുര്‍ആന്‍ പേജുകള്‍ ടിഷ്യൂ പേപ്പര്‍ പോലെ കക്കൂസുകളില്‍ ഉപയോഗിക്കല്‍ എന്നിങ്ങനെ നിരവധി. നമസ്കരിക്കുമ്പോള്‍ മുന്നില്‍ കിടന്നു വൃത്തി കേട് കാണിക്കല്‍, ഉപദ്രവിക്കല്‍, നമസ്കരിക്കാന്‍ സംമാതിക്കതിരിക്കല്‍ തുടങ്ങിയവ വേറെയും. കൂട്ടത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്‌ ഒരു സൈനികയുടെ വൃത്തികെട്ട നടപടിയായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ നിന്ന് നമസ്കരിക്കുകയായിരുന്ന തടവുകാരന്റെ മുന്നില്‍ പോയി നിന്ന് അടിവസ്ത്രത്ത്തില്‍ കൈ കടത്തി ആര്‍ത്തവ രക്തം എടുത്തു തേച്ചതായിരുന്നു അത്. അപ്രതീക്ഷിതമായി മാലിന്യം ദേഹത്തായ തടവുകാരന്‍ നമസ്കാരം അവസാനിപ്പിച് ചോദ്യം ചെയ്യലിനു വരാനാണ് പോലും ഈ അഭ്യാസം. പിന്നീട് അത് ചായം കലക്കി കയ്യില്‍ പിടിച്ചതായിരുന്നു അയാളെ നമസ്കാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എന്നും വ്യക്തമാക്കപ്പെട്ടു. ഇതിനെക്കുറിച്ച് എന്ത് പറയാന്‍? ഈ ചോദ്യം ചെയ്യലുകള്‍ എല്ലാം നടന്നിട്ടും ആകെ മൂന്ന്‍ പേരാണ് കുറ്റം സമ്മതിച്ചത്‌. അതില്‍ ഡേവിഡ്‌ ഹിക്കും സലിം ഹമദാനും തീവര വാദികളെ സഹായിച്ചവര്‍. അലി ബഹലാല്‍ ആവട്ടെ, അമേരിക്കകെതിരെയുള്ള ഏതോ ആഘോഷത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ ഉണ്ടത്രേ. എന്ന് വെച്ചാല്‍ ബാക്കി അറുനൂറി ലധികം പേരുടെയും കുറ്റം തെളിയിക്കാന്‍ ഒരു തെളിവും ഇല്ല എന്നര്‍ത്ഥം.


ഒബാമയും ഗ്വണ്ടാനാമോയും  
അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങള്‍ മുറുകിയ സമയത്താണ് അമേരിക്കയില്‍ തെരഞ്ഞെടുപ്പ്‌ വരുന്നത്. ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ടാങ്ങളിലോന്നായിരുന്നു ഗ്വാണ്ടനാമോ അടച്ചു പൂട്ടും എന്നുള്ളത്. കഴിഞ്ഞയാഴ്ച ഉമര്‍ ഖാദാറിനെ കാനഡ ക്ക് കൈമാറിയതോടെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള തടവുകരെയൊക്കെ മോചിപ്പിച്ചു കഴിഞ്ഞു എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇനിയും 160 ഇല അധികം  ആളുകള്‍ ഗ്വാണ്ടനാമോയില്‍ ഉണ്ട്. ഒബാമയുടെ നാല് വര്‍ഷത്തെ ഒരു ഊഴം കഴിഞ്ഞു. അടുത്ത ഊഴതിനു തയാരാവുംപോഴും ഗ്വാണ്ടനാമോ അടച്ചു പൂട്ടുമെന്ന് വീണ്ടും പറയുന്നു. ജീവച്ചവങ്ങള്‍ ആയി ഗ്വാണ്ടനാമോയിലെ തടവുകാര്‍ പകുതിയും (ലഭ്യമായ മുന്നൂറ്റി എഴുപത പേരില്‍) അവിടത്തന്നെ. അമേരിക്ക എന്നാ രാജ്യത്തിന്റെ ക്രൂരതയ്ക്കും മറ്റു രാജ്യങ്ങളുടെ മെക്കിട്ടു കയറുന്ന പ്രവര്‍ത്തനത്തിനും തെളിവായി.