Saturday, December 28, 2013

ഭാഗം രണ്ട്
സയ്യിദ് ഫദല്‍ ബിന്‍ അലവി: ജീവിതവും സന്ദേശവും

 സയ്യിദ് ഫദല്‍ ബിന്‍ അലവി (1823-1901)
പ്രവാചകന്റെ കുടുംബം എങ്ങിനെ ഹദര്‍ മൌത്തില്‍ എത്തി എന്നും പിന്നീട് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ ഇസ്ലാമിക പ്രചാരണാര്‍ഥവും കച്ചവടാര്‍ത്ഥവും അവര്‍ എങ്ങിനെ സഞ്ചരിച്ചു എന്ന് നമ്മള്‍ കണ്ടു.  കൂട്ടത്തില്‍ മലബാറിലേക്ക് അവര്‍ എങ്ങിനെ എത്തി എന്നുള്ളതും നമ്മുടെ ചര്‍ച്ചയില്‍ വന്നു. മലബാറില്‍ എത്തിയതില്‍ അധികം പേരും തരീം എന്ന പ്രദേശത്ത് നിന്നുള്ളവര്‍ ആയിരുന്നു. തരീമിലെ സയ്യിദ്മാര്‍ എന്ന് വേണമെങ്കില്‍ അവരെ വിളിക്കാം. നേരെത്തെ നമ്മള്‍ പറഞ്ഞ അഹമ്മദ് ബിന്‍ ഈസ അല്‍ മുഹാജിര്‍ തരീമില്‍ ഉണ്ടാക്കിയ ശക്തമായ മതപഠനത്തിന്റെയും ശുദ്ധമായ ഇസ്ലാമിന്റെയും സന്തതികള്‍ ആയിരുന്നു തരീമില്‍ നിന്ന് വന്ന ഈ പ്രവാചക കുടുംബങ്ങളും. പതിനെട്ടു വയസിനു മുമ്പ് ശക്തമായ ഇസ്ലാമിക ചുറ്റുപാടില്‍ മാത്രം വളരുകയും തുടര്‍ന്ന് പൊതു ജീവിതം നയിക്കുകയും പതിനെട്ടു വയസ്സിനുള്ളില്‍ നേടിയെടുത്ത ഇസ്ലാമിക ജീവിതരീതി ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുകയുന്‍ ചെയ്യുക എന്നുള്ളതാണ് ആ രീതി. മമ്പുറം തങ്ങള്‍ എന്ന് അറിയപ്പെടുന്ന സയ്യിദ് അലവി ബിന്‍ മുഹമ്മദ്‌ മലബാറില്‍ എത്തിയത് തന്റെ പതിനെട്ടാം വയസ്സില്‍ തന്നെ ആണ്. അതായത് തരീമില്‍ ഉണ്ടായിരുന്ന ഒരു സംവിധാനം ആയിരുന്ന ആ വിദ്യാഭ്യാസം കഴിഞ്ഞു തന്നെ ആയിരിക്കണം സയ്യിദ് അലവി നാട് വിട്ടത്. അല്ലെങ്കില്‍ സയ്യിദ് അലവിയെ അമ്മാവന്‍ ജിഫ്രി അവിടെ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നത്.

 യാഥാസ്ഥിതികത്വവും സൂഫീ ശൈലിയും ഇടകലര്‍ന്ന ഒരു മത ശൈലി ആയിരുന്നു തരീമിലെ സയ്യിദ് മാരുടെത്. ശക്തമായ ഇസ്ലാമിക ജീവിതം അവരുടെ പ്രത്യേകത ആയിരുന്നു. വസ്ത്രധാരണ ആവട്ടെ, യെമനിലെ പരമ്പരാഗത ശൈലിയും. മലബാറിലെ മുസ്ലിം  പുരോഹിതര്‍ക്കിടയില്‍ വ്യാപകമായത് യെമനിലെ ഈ വസ്ത്ര ധാരണ ശൈലിയായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. സയ്യിദ് കുടുംബത്തോട് പണ്ട് ഇറാഖിലെ ജനങ്ങള്‍ കാണിച്ചിരുന്ന അത്രയോ അതിലധികമോ ബഹുമാനം ആയിരുന്നു മലബാറുകാര്‍ക്കും. അതിനാല്‍ അവരുടെ ജീവിത ശൈലി അപ്പാടെ തന്നെ അവര്‍ പകര്‍ത്തി. വസ്ത്രധാരണം ഉള്‍പ്പെടെ. അത് മാത്രമല്ല, സംസാരത്തില്‍ പ്രത്യേകിച്ചും മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ ധാരാളമായി കാണപ്പെടുന്ന അറബി വാക്കുകളുടെ ഉത്ഭവം ഈ ഒരു ബഹുമാനത്തില്‍ ഊന്നിയ ബാന്ധവം ആയിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഭക്ഷണത്തിലെ പ്രത്യേകതകളും മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ പണ്ട് ഉണ്ടായിരന്ന ഒരു പാത്രത്തില്‍ നിന്ന് ഒന്നിച്ചു ഉണ്ണുന്നതും വെള്ളിയാഴ്ചകളിലെ മാംസ ഭക്ഷണവും എല്ലാം സയ്യിദ് മാരില്‍ നിന്ന് വന്നതാണ് എന്ന് വേണം കരുതാന്‍. മറ്റു അറബികളെ അപേക്ഷിച്ച് അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ മൂക്കിലേക്ക് ചേര്‍ത്ത് ഉച്ചരിക്കുന്ന യെമനികളുടെ ശൈലി വരെ മലബാറിലെ പുരോഹിതര്‍ക്കിടയില്‍ കടന്നു കൂടി എന്ന് വേണം അനുമാനിക്കാന്‍. ചുരുക്കത്തില്‍ സയ്യിദ് കുടുംബത്തെ  മതപരമായും പ്രകൃതി പരമായും പിന്‍പറ്റുക ആയിരുന്നു മലബാറിലെ മുസ്ലിംകള്‍.

1823ല്‍ ആണ് സയ്യിദ് ഫസല്‍ ജനിക്കുന്നത്. മമ്പുറത്തു സയ്യിദ് അലവിയുടെ വീട്ടില്‍. ചെറുപ്പം മുതലേ പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സയ്യിദ് ഫസല്‍ അസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. പിതാവില്‍ നിന്ന് ഹദര്‍മൌത്തുകാര്‍ നല്‍കുന്ന ശിക്ഷണത്തില്‍ തന്നെയാണ് പിതാവ് ഫദലിനെയും വളര്‍ത്തിയത് . അതിനാല്‍ തന്നെ അറബി ഭാഷയില്‍ സയ്യിദ് ഫദല്‍ പെട്ടെന്ന് വ്യുല്‍പത്തി നേടി. പിതാവിന് പുറമേ ചാലിലകത്തു ഖുസയ്യ് ഹാജിയുടെ അടുത്ത് നിന്നും ഖുര്‍ആനിലും ഹദീസിലും ഇസ്ലാമിക ചരിത്രത്തിലും സയ്യിദ് ഫദല്‍ അഗാധ പാണ്ഡിത്യം നേടി. വെളിയങ്കോട് ഉമ്മര്‍ ഖാദിയും ഫദലിന്റെ ഗുരു ആയിരുന്നു എന്ന് പറയപ്പെടുന്നു. സയ്യിദ് അലവിയുടെ കാലശേഷം മലബാറില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആത്മീയവും രാഷ്ട്രീയവുമായ എല്ലാ നേതൃത്വവും സയ്യിദ് ഫസലില്‍ ആണ് വന്നു ചേര്‍ന്നത്. മമ്പുറത്തു തന്റെ പിതാവ് നേതൃത്വം നല്‍കിയിരുന്ന ചെറിയ പള്ളി വിപുലീകരിച്ചത് ഫദല്‍ ആണ്.അറബി ഭാഷയില്‍ നല്ല അവഗാഹമുണ്ടായിരുന്ന സയ്യിദ് ഫസല്‍, മലയാളവും അറബിയും നന്നായി സംസാരിക്കാന്‍ അറിയുന്ന ആളായിരുന്നു അദ്ദേഹം എന്നാണ് മനസ്സിലാവുന്നത്. ഒരേ സമയം മലയാള നാട്ടില്‍ തന്റെ നാട്ടുകാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും പോരാട്ടത്തിനു നേതൃത്വം നല്‍കാനും കഴിയുന്ന ഒരാള്‍ മലയാളം സംസാരിക്കുന്ന മലബാറിലെ ജനങ്ങളോട് എത്ര നന്നായി സംസാരിച്ചിരിക്കും എന്നുള്ളതില്‍ സംശയം ഇല്ലല്ലോ, അതെ സമയം അറബ് നാട്ടില്‍ എത്തിയതിനു ശേഷം അവിടത്തെ ജനങ്ങളോട് വളരെ നന്നായി തന്നെ ആശയ വിനിമയം നടത്തുകയും അവരുടെ നേതാവാകുകയും ചെയ്ത വ്യക്തി അവരുടെ മാതൃഭാഷയായ അറബി എത്ര നന്നായി കൈകാര്യം ചെയ്തിരിക്കും എന്നതിലും സംശയത്തിനു വകയില്ല. 

വംശാവലി
കേരളത്തില്‍ ലഭ്യമായ വംശാവലി ആണ്  സാധാരണ ഈ വിഷയത്തില്‍ അവലംബം ആക്കാറുള്ളത്. അത് പ്രകാരം, മമ്പുറം തങ്ങളുടെ വംശാവലി അദ്ദേഹത്തിന്റെ അമ്മാവന്‍ ജിഫ്രിയുടെ വംശാവലി അതായത്‌ മാതാവിലൂടെ ഉള്ള വംശാവലി ആണ് ലഭ്യം. എന്നാല്‍ അത് എത്രമാത്രം ശരിയാണ് എന്നറിയില്ല. സയ്യിദ്‌ ഫദല്‍ ബിന്‍ അലവി ബിന്‍ മുഹമ്മദ്‌ ബിന്‍ സഹല്‍ വരെ നമുക്കറിയാം. എന്നാല്‍ അലവിയുടെ പിതാമഹന്‍ സഹലിന്റെ വംശാവലിയും സയ്യിദ്‌ അലവിയുടെ മാതാവിന്റെ വംശാവലിയും എവിടെ വെച്ച് ചേരുന്നു എന്ന് കേരളത്തില്‍ ലഭ്യമായ ഉറവിടങ്ങളില്‍ ഇല്ല. അവിടെയാണ് അറബി നാടുകളില്‍ ഉള്ള ഉറവിടം നോക്കി പോകേണ്ടി വന്നത്. പ്രവാചകനില്‍ നിന്ന് ഇമാം അഹ്മദ്‌ അല്‍ മുഹാജിര്‍ വരെയുള്ള വംശാവലിയും അഹ്മദ്‌ അല്‍ മുഹാജിര്‍ മുതല്‍ മുഹമ്മദ്‌ ബിന്‍ അലി സാഹിബ് മിര്ബാത് വരെയുള്ള വംശാവലിയും നമ്മള്‍ പറഞ്ഞു വെച്ചിരുന്നു. മാത്രമല്ല, സയ്യിദ്‌ അലവിയുടെ വംശാവലി സാഹിബ് മിര്ബാതില്‍ എത്തുന്നു എന്നും നമ്മള്‍ പറഞ്ഞു. സയ്യിദ് ഫദലിന്റെ പരമ്പര ഇങ്ങിനെയാണ്:

ഫദല്‍ -അലവി- മുഹമ്മദ്‌-സഹല്‍-മുഹമ്മദ്‌-അഹ്മദ്-സുലൈമാന്‍-ഉമര്‍-മുഹമ്മദ്‌-സഹല്‍-അബ്ദുറഹ്മാന്‍ മൌലാ ഖൈല അബ്ദുല്ലാഹ്- അലവി- മുഹമ്മദ്‌ മൌലദ്ദവീല (കുടുംബ സ്ഥാപകന്‍)-അലി-അലവി-മുഹമ്മദ്‌ അല്‍ ഫഖീഹ് അല്‍ മുഖദ്ദം- അലി-മുഹമ്മദ്‌ സാഹിബ് മിര്ബാത്ത്-അലി-അലവി-മുഹമ്മദ്‌-അലവി-അബ്ദുല്ല എന്ന ഉബൈദുല്ല-അഹ്മദ് ഈസാ അല്‍ റൂമി-മുഹമ്മദ്‌-അലി അല്‍ ഉരൈദി-ജാഫര്‍ സാദിഖ്-മുഹമ്മദ്‌ ബാഖിര്‍-അലി സൈനുല്‍ ആബിദീന്‍-ഇമാം ഹുസൈന്‍-അമീര്‍ അല്‍ മുഅമിനീന്‍ അലി / ഫാത്തിമ.

കേരളത്തില്‍ ലഭ്യമായ പരമ്പരയെക്കാള്‍ ഈ പരമ്പരയാണ് കൂടുതല്‍ വിശ്വാസ യോഗ്യമായിട്ടുള്ളത്. എന്തെന്നാല്‍ നിരവധി വിശ്വാസ യോഗ്യമായ താരതമ്യങ്ങള്‍ ചെയ്താണ് സയ്യിദ് കുടുംബം ഈ പരമ്പര തങ്ങളുടെ നെറ്റ് വര്‍ക്കില്‍ ഇത് ഇട്ടിരിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ
പിതാവ്‌ സയ്യിദ്‌ അലവി തങ്ങള്‍ മരിക്കുമ്പോള്‍ (1844)സയ്യിദ്‌ ഫദ്‌ലിന്‌ ഇരുപത്‌ വയസ്സായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കഴിവനുസരിച്ച് ഒരു നല്ല പണ്ഡിതന്‍ ആയിരുന്നെങ്കിലും അദ്ദേഹം അതില്‍ നിര്‍ത്താതെ മക്കയിലേക്ക് ഉപരി പഠനത്തിനു വേണ്ടി പോവുകയായിരുന്നു. തുടര്‍ന്ന് അഞ്ചു വര്‍ഷങ്ങള്‍ മക്കയില്‍ ആയിരുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന് ഇബ്നു അബ്ദില്‍ വഹാബിന്റെ സലഫി വീക്ഷണങ്ങള്‍ അടുത്തറിയാന്‍ സാധിച്ചതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. തന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഈ സ്വാധീനതിലേക്ക് വിരല്‍ ചൂണ്ടുന്നു. മക്കയില്‍ പക്ഷെ പുറത്തു നിന്നു വന്ന ഹദറമികള്‍ ഒരുപാടുള്ള ഒരു സമയം കൂടി ആയിരുന്നു അത്.

1849 ല്‍ തിരിച്ചെത്തിയ ഫദല്‍ പിതാവിന്റെ സ്ഥാനം ഏറ്റെടുത്തു. മമ്പുറം പള്ളി വികസിപ്പിച്ചു.  അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ മലബാറിലെ ജനങ്ങളിക്കിടയില്‍ അഭൂതപൂരവമായ സ്വാധീനം ചെലുത്തി. എത്രത്തോളം എന്ന് വെച്ചാല്‍ അധിനിവേശ ശക്തികള്‍ ആയ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതല്‍ ഇസ്ലാമികമായ ഒരു ബാധ്യത ആയി ജനങ്ങളെ ബോധ്യപ്പെടുത്താനും അതില്‍ സംഭവിക്കുന്ന മരണം രക്ത സാക്ഷിത്വം ആണ് എന്നും അവരെ മനസ്സിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒരു വേള തന്റെ പിതാവ് സയ്യിദ് അലവിയെക്കാളും സ്വാധീനം ഉള്ള വ്യക്തി ആയി സയ്യിദ് ഫസല്‍ മാറി.

ബ്രിട്ടീഷുകാര്‍ക്കെതിരെ യുള്ള സമരം ഇസ്ലാമിക പോരാട്ടം ആയപ്പോള്‍ അതിനു മുന്നിട്ടിറങ്ങല്‍ മതപരമായ ബാധ്യത ആവുകയും ചെയ്തപ്പോള്‍ മാപ്പിളമാര്‍ എന്നറിയപ്പെട്ടിരുന്ന മലബാര്‍ മുസ്ലിംകള്‍ കൂട്ടത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിഞ്ഞു. ഫദലിന്റെ ഈ മുന്നേറ്റം ബ്രിട്ടീഷുകാര്‍ക്ക് ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ചു. സയ്യിദ് ഫസലിനെ അവര്‍ ഒരു നോട്ടപുള്ളിയായി ആയി കണ്ടു. ഫസല്‍ മലബാറില്‍ ഇല്ലാതാവല്‍ ബ്രിട്ടീഷുകാരുടെ ഒരു ആവശ്യം ആയി മാറി. ഇതിനിടെ നിരവധി അനവധി പോരാട്ടങ്ങള്‍ക്ക് ഫസല്‍ ഊര്‍ജ്ജം പകര്‍ന്നു. ഈ പോരാട്ടങ്ങല്‍ക്കിടെ സയ്യിദ് ഫസലിന്റെ ഒരു പാട് കറാമത്തുകള്‍ (ദിവ്യ കഴിവുകള്‍) ജനങ്ങള്‍ മനസ്സിലാക്കിയതായി കേട്ട് പോരുന്ന ചരിത്രങ്ങളില്‍ ഉണ്ട്.

സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടത്തില്‍ മുസ്ലിംകളോടൊപ്പം കീഴാളരെ കൂടി ചേര്‍ത്ത് പിടിക്കുകയാണ് ഫദല്‍ ചെയ്തത്. തന്റെ പ്രസംഗങ്ങളിലൂടെയും ഖുതുബകളിലൂടെയും മുസ്ലിംകള്‍ക്കും കീഴാളര്‍ക്കും ഇടയില്‍ ഫദല്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന ഐക്യം ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി. ബലം പ്രയോഗിച്ചു കുടിയാനെ കുടിയിറക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ലെന്ന അദ്ദേഹത്തിന്റെ നിലപാട് ജന്മികളെ ശരിക്കും വിരളി പിടിപ്പിച്ചു. ഇത് പിന്‍വലിക്കാന്‍ അധികാരികള്‍ സമ്മര്‍ദ്ദം ചെലുതിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ഒരേ സമയം ആത്മീയവും രാഷ്ട്രീയവുമായ ഈ നേതൃത്വം സയ്യിദ് ഫസലിനെ ഒരു രാഷ്ട്രീയ നേതാവായി അടയാളപ്പെടുത്താണോ അതോ  ആത്മീയ നേതാവായി മനസ്സിലാക്കാണോ എന്നാ വിഷയത്തില്‍ ചരിത്രകാരന്മാര്‍ ശങ്കിക്കുന്നു. പലയിടത്തും പലത്തിന്റെയും പ്രതീകങ്ങള്‍ ആയ സയ്യിദ് ഫസല്‍ വിവിധ ദേശങ്ങളില്‍ വിവിധ പേരുകളില്‍ ആണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ ചരിത്രത്തില്‍ ഈ രണ്ടു ഭാവവും പൂര്‍ണമായും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ജനങ്ങളെ ധാര്‍മികമായി നയിച്ച ഒരു ആത്മീയ നേതാവ്. അതെ സമയം ഇന്ത്യ അധിനിവേശിച്ച ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു ശക്തമായ പോരാട്ടങ്ങള്‍ കാഴ്ചവെച്ച രാഷ്ട്രീയ നേതാവ്. അതിനാല്‍ ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം ഒരു പുകഞ്ഞ കൊള്ളി ആയിരുന്നു. ബ്രിട്ടീഷ് റിക്കോര്‍ഡുകള്‍ അനുസരിച്ച് അദ്ദേഹം ഒരു മതഭ്രാന്തനായ പണ്ഡിതന്‍ ആയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു പാട് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു നേതാവ്. ഗൂഡാലോചനയുടെയും ഉപജാപങ്ങളുടെയും ഉസ്താദ്. 

അങ്ങിനെ  ബ്രിട്ടീഷുകാര്‍ക്ക് നോട്ടപ്പുള്ളി ആയപ്പോള്‍ അദ്ദേഹം ബ്രിട്ടീഷുകാരുടെ ശത്രുവായിരുന്ന തുര്‍ക്കി സുല്‍ത്താന്റെ ശ്രദ്ധയില്‍ പെട്ടു . അത് തുര്‍ക്കി സാമ്രാജ്യത്തില്‍ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതിനു കാരണമാക്കി. സുല്‍ത്താന്മാര്‍ക്ക് നല്‍കുന്ന പാഷാ എന്നാ പദവി തുര്‍ക്കി സുല്‍ത്താന്‍ അദ്ദേഹത്തിന് നല്‍കിയതായി ചരിത്രം പറയുന്നു. സയ്യിദ് ഫസലിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ മാത്രം ഒതുങ്ങി നിന്നില്ല എന്ന് ചുരുക്കം. മലബാറിലെ മാപ്പിളമാരുടെ പ്രിയപ്പെട്ട നേതാവ് നാട് കടത്തപ്പെട്ടതിന് ശേഷം ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ ഒരു ദേശത്തിന്റെ ഭരണാധികാരി ആയി മാറുന്ന പ്രതിഭാസവും നമുക്ക് സയ്യിദ് ഫസലില്‍ കാണാം. തുര്‍ക്കിയുടെ കീഴിലുണ്ടായിരുന്ന (ഒമാന്റെ കീഴിലാണെന്ന തര്‍ക്കത്തോടെ തന്നെ) ഒമാനിലെ ദോഫാര്‍ എന്ന രാജ്യത്തിന്റെ ഭരണാധികാരി ആയി കുറചു കാലം സയ്യിദ് ഫസല്‍ കഴിഞ്ഞു എന്നുള്ളത് വലിയ വിസ്മയം തന്നെയാണ്.  പോരാളി, ഭരണാധികാരി, തുര്‍ക്കി സുല്‍ത്താന്റെ ഉപദേഷ്ടാവ് എന്നിങ്ങിനെ ബഹുമുഖ വ്യക്തിത്വങ്ങളില്‍ കാണപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ മമ്പുറം സയ്യിദ് ഫസല്‍ ബിന്‍ അലവി. ആ ചരിത്രങ്ങളിലേക്ക് നടേ വരാം.

തന്റെ പിതാവില്‍ നിന്ന് ലഭിച്ച ഈ രാഷ്ട്രീയ ആത്മീയ വ്യക്തിത്വ സമന്വയം ഫസലിന്റെ മത ജീവിതത്തെ സ്വാധീനിച്ചത് എങ്ങിനെ എന്നത് രസാവഹമാണ്. മമ്പുറത്തു കാരുടെ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഒരു യാഥാസ്ഥിതികം എന്ന് പറയാവുന്ന, കറാമത്തുകള്‍ കാണിച്ച ഒരു മത പണ്ഡിതന്‍ ആയിരുന്നു. അതെ സമയം ഒരു പോരാളിയും ബ്രിട്ടീഷ് വിരുദ്ധ സമര നായകനും.  പക്ഷെ, ജീവിതത്തിന്റെ മുന്നോട്ട് പോക്കില്‍  യാതാസ്ഥികത്വം വലിച്ചെറിഞ്ഞു, രാഷ്ട്രീയവും മതവും ഒന്നിച്ചു ചേര്‍ന്ന് പോകുന്ന നിലപാടുകളായ സലഫിസതിന്റെ നിലപാട് പിന്തുടരുന്നതായി കാണുന്നു. പാന്‍ ഇസ്ലാമിസത്തിന്റെ വക്താവായ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ ആദര്‍ശങ്ങള്‍ ആഴത്തില്‍ സ്വാധീനിച്ചതായി സൂക്ഷമം നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. (MH Ilyas)

   പ്രവാചക കുടുംബം എന്ന അര്‍ത്ഥത്തിലും ഇസ്ലാമികമായി വലിയ വിജ്ഞാനം ഉള്ള വ്യക്തി എന്ന അര്‍ത്ഥത്തിലും സയ്യിദ് ഫസല്‍ മലബാറിലെ മുസ്ലിംകള്‍ക്കിടയില്‍ വളരെ ഉന്നത സ്ഥാനീയന്‍ ആയിരുന്നു. ആയതിനാല്‍ തന്നെയാണ് പിതാവിന്റെ മരണശേഷം പിതാവിനോളമോ അതിനേക്കാള്‍ ശക്തമായോ നിലപാടുകള്‍ എടുത്തു ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടാനും ആളുകളെ സംഘടിപ്പിക്കാനും സയ്യിദ് ഫദലിന് സാധിച്ചത്. പിതാവിന്റെ മരണാനന്തരം മക്കയില്‍ ഉപരി പഠനത്തിന് പോയ  ഫദല്‍ 1849 ല്‍ തിരിച്ചു വന്നു. അതിനു ശേഷം മലബാറിലെ ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ട രംഗത്ത്‌ സജീവമായി. ബ്രിട്ടീഷുകാര്‍ എന്ന അധിനിവേശ ശക്തി മലബാറിലെ ജനങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നത് എന്നും ജന്മികളുടെ കൂടെ നിന്ന് പാവപ്പെട്ടവന്റെ രക്തം ഊറ്റുകയാണ് എന്നും ഫദല്‍ മനസ്സിലാക്കി. തന്റെ പിതാവ് വിട്ടേച്ചു പോയ പോരാട്ടത്തിന്റെ പാരമ്പര്യം മുറുകെ പിടിച്ചു മുന്നോട്ട് നീങ്ങുന്ന ഒരു ഫദല്‍ ആണ് പിന്നെ ചരിത്രത്തില്‍ കാണപ്പെടുന്നത്.  ഹിന്ദു ജന്മികളെ സഹായിക്കുന്ന ബ്രിട്ടീഷ് നിലപാടിനെ ഫദല്‍ ശക്തമായി എതിര്‍ത്തു. ഈ വിഷയകമായി അദ്ദേഹം ഒരു ലഘുലേഖ എഴുതുകയുണ്ടായി. അറബിയില്‍ എഴുതിയ ആ ലഘുലേഖ ഉദ്ദതുല്‍ ഉമറാ വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വ അബദത്തില്‍ അസ്നാം എന്നതായിരുന്നു. ഇതിന്റെ കയ്യെഴുത്ത് പ്രതി വിവിധ മഹല്ലുകളിലെക്ക് അയച്ചു കൊടുക്കുക ആയിരന്നു. പിന്നീട് ഇസ്തംബൂളില്‍ ഇത് പ്രസിദ്ധിപ്പെടുത്തിയിട്ടുണ്ട്.

 മുസ്‌ലിം പണ്ഡിതന്മാരെയും സാധാരണക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വിളിച്ചു കൊണ്ടുള്ള ഒരു എഴുത്തായിരുന്നു അത്. എന്ന് വെച്ചാല്‍ മലബാറിലെ ജനങ്ങള്‍ അധിനിവേശത്തിനെതിരെ പൊരുതുന്നത് ഇസ്ലാമികമായ ഒരു ആവശ്യമാണെന്ന് സമര്‍ഥിച്ച ഒരു ലേഖനം ആയിരുന്നു അത്. അറബിയില്‍  എഴുതപ്പെട്ട അതിന്റെ അനുവാചകര്‍ ശരിക്കും അറബി വായിക്കാന്‍ അറിയുന്ന മുസ്ലിം പണ്ഡിതന്മാര്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. കേവല ജിഹാദിന് പ്രേരിപ്പിക്കുന്ന ഒരു ഗ്രന്ഥം മാത്രമായിരുന്നില്ല ഉദ്ദത്ത്. മറിച്ചു ജിഹാദിന്റെ മുന്നുപാധികളായി പ്രബോധനം, സംസ്കരണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറയുന്നു. പൊതു സമൂഹത്തെ ബാധിച്ച  ഭൌതിക തൃഷ്ണ ആണ് സമുദായത്തിന്റെ പരാജയത്തിന്റെ കാരണമായി എടുത്തു പറയുന്നത്. മുസ്ലിം സമൂഹം ബ്രിട്ടീഷുകാരില്‍ നിന്ന് നേരിടുന്ന വെല്ലുവിളി അവര്‍ സ്വയം നന്നാകാത്ത കാലത്തോളം തുടരും എന്ന് അദ്ദേഹം ഇതില്‍ പറയുന്നു.

സമുദായ സമുദ്ദാരണത്തിന് അദ്ദേഹം എത്രത്തോള ശ്രദ്ധാലു ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ മുട്ടും വിളി നേര്ച്ചക്കെതിരെ അദ്ദേഹം കൊടുത്ത ഫതവ മതി. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കാന്‍ ജനങ്ങളെ ക്ഷണിച്ച ഒരു പരിഷ്കരത്താവ് തന്നെ ആയിരുന്നു അദ്ദേഹം. പൊതു ജനങ്ങളുടെയും പണ്ഡിതന്മാരുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്തങ്ങള്‍ പ്രത്യേകം എടുത്തു പറയുന്ന ഗ്രന്ഥമാണ് ഉദ്ദത്ത്. ഭൌതിക താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പണ്ഡിതന്മാരെ ദുഷിച്ച പണ്ഡിതര്‍ എന്നാണു അദ്ദേഹം സംബോധന ചെയുന്നത്. ഇസ്ലാമിക പ്രബോധനവും പ്രചാരണവും ദിക്രുകളെക്കാളും സുന്നത് നമസ്കാരങ്ങളെക്കാളും പുണ്യമാണെന്ന് സമര്‍ഥിക്കുന്നു അദ്ദേഹം. 

ഇസ്ലാമികമായ തങ്ങളുടെ ഉത്തരവാദിത്തം എന്ന അര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ മാപ്പിളമാരെ പ്രേരിപ്പിക്കുക തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. പക്ഷേ, ഈ വിവരം കലക്‌ടര്‍ കനോലി അറിഞ്ഞതോടെ അതിന്റെ പ്രചരണം തടഞ്ഞു. പാണക്കാട്‌ സയ്യിദ്‌ ഹുസൈന്‍ തങ്ങളും സയ്യിദ്‌ ഫദ്‌ല്‍ തങ്ങളും സമകാലികരായിരുന്നു. `നികുതി നിഷേധത്തിന്‌ ജനതയെ പ്രേരിപ്പിക്കുന്നു' എന്ന പേരില്‍ രണ്ടു പേര്‍ക്കുമെതിരെ ബ്രിട്ടീഷുകാര്‍ കുറ്റം ചുമത്തുകയും ചെയ്‌തു. തങ്ങള്‍ തന്റെ പോരാട്ട സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ബ്രിട്ടീഷുകാര്‍ ആ വിവരം ഗൌരവത്തില്‍ എടുത്തിരുന്നു. അന്നത്തെ കളക്ടര്‍ കൊണോലി ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് ഗവര്‍ണര്‍ക്ക്‌ ഇങ്ങിനെ എഴുതി. തങ്ങള്‍ എല്ലാ വിധത്തിലും അപകട കാരിയാണ്. പോലീസുകാര്‍ നിസാഹയാരാണ്. അദ്ദേഹം സാമ്രാജ്യതിനുള്ളിലെ സാമ്രാജ്യമാണ്‌.

നാട് കടത്തല്‍?
സാമൂഹികമായി ഉണര്‍വ്‌ സൃഷ്ടിക്കാന്‍ വെള്ളിയാഴ്‌ചയിലെ ജുമുഅ ഖുതുബകളായിരുന്നു ഫദല്‍ ഉപയോഗിച്ചത്‌. നിലവിലെ സാഹചര്യങ്ങളെ നിരൂപണം ചെയ്‌തും സമൂഹത്തെ ഉണര്‍ത്തിയും നിര്‍വഹിച്ചിരുന്ന ഖുതുബകളിലൂടെ ബ്രിട്ടീഷ്‌ വിരുദ്ധ സമരങ്ങളുടെ നേതൃത്വത്തിലും അദ്ദേഹമെത്തി. വിശ്വാസങ്ങളിലും ആചാരങ്ങളിലും ജീവിതശൈലിയിലും കടന്നുവന്ന അനിസ്‌ലാമികതകളെ കര്‍ക്കശമായി ഉപേക്ഷിക്കാനുണര്‍ത്തിയ സയ്യിദ്‌ ഫദ്‌ല്‍ ആ അര്‍ഥത്തില്‍, സാമൂഹിക പരിഷ്‌കരണത്തിന്റെ കൂടി ശില്‌പിയാണ്‌. ഇസ്‌ലാമിക വിശ്വാസ അനുഷ്‌ഠാനങ്ങളില്‍ ഉറച്ചുനില്‌ക്കാന്‍ അദ്ദേഹം ഉണര്‍ത്തി.  ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഇസ്ലാമിക വിരുദ്ധമായ ചില കാര്യങ്ങള്‍ക്കെതിരെ ഫതവ പുറപ്പെടുവിക്കുകയായിരുന്നു അദ്ദേഹം ചെയ്ത ഒരു കാര്യം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ `നാലു വിധിപ്രഖ്യാപനം' ഇങ്ങനെയായിരുന്നു:

1. ജന്മികള്‍ക്കു മുമ്പില്‍ കുമ്പിട്ടു  നില്‌ക്കുന്ന രീതി പാടില്ല. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അവന്റെ മുമ്പില്‍ മാത്രമേ അങ്ങനെ ചെയ്യാന്‍ മുസ്‌ലിമിന്‌ അനുവാദമുള്ളൂ.
2.      അല്ലാഹു അല്ലാത്ത ഒരാളെയും വണങ്ങരുത്‌.
3. ജന്മികളുടെ ഉച്ഛിഷ്‌ടം ഭക്ഷിക്കരുത്‌. അല്ലാഹുവിനെ വാഴ്‌ത്തുന്ന പ്രയോഗങ്ങള്‍ ജന്മികളെ വാഴ്‌ത്താന്‍ ഉപയോഗിക്കരുത്‌.
4.      വെള്ളിയാഴ്‌ച ആരാധനയ്‌ക്കുള്ളതാണ്‌. അന്ന്‌ കൃഷി ജോലികള്‍ക്ക്‌ പോകരുത്‌.

നിരവധി സ്ഥലങ്ങളില്‍ മുസ്ലിംകളുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടുകയും അവയില്‍ ഇസ്ലാമികമായ ജീവിതം നയിക്കുന്ന കാര്യം പറയുന്നതോടൊപ്പം ഇസ്ലാമികമായ ജീവിത രീതി പിന്തുടരേണ്ട ആവശ്യകതയെപ്പറ്റിയും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടെണ്ട ആവശ്യക്തയെപ്പറ്റിയും അദ്ദേഹം ജനങ്ങളെ ബോധ വല്ക്കരിക്കുമായിരുന്നു.

അത്തരത്തില്‍ വിളിച്ചു കൂട്ടുന്ന യോഗങ്ങള്‍ ബ്രിട്ടീഷുകാരുടെയും പാവപ്പെട്ടവരെ അടിമകളെ പോലെ ജോലി ചെയ്യിപ്പിക്കുന്ന ജന്മിമാരോടും ഉള്ള നേരിട്ടുള്ള വെല്ലുവിളി ആയിരുന്നു. നിലനില്‍ക്കുന്ന അധീശത്വ വ്യവസ്ഥിതിക്കെതിരെയുള്ള ശക്തമായ സമരാഹ്വാനം. അതിനാല്‍ തന്നെ 1843 നു ശേഷമുണ്ടായ മാപ്പിള കലാപങ്ങള്‍ക്ക് കാരണം ഫദലിന്റെ പ്രഭാഷണങ്ങള്‍ ആണ് എന്ന് ബ്രിട്ടീഷുകാര്‍ കരുതി. 

ഫദല്‍ പോരാട്ട നേതൃത്വത്തില്‍ എത്തിയ ശേഷം നിരവധി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മലബാര്‍ സാക്ഷ്യം വഹിച്ചു. 1836 ല്‍ പന്തല്ലൂരും 1841 ല്‍ ചെറൂരും ശക്തമായ പോരാട്ടങ്ങള്‍ നടന്നു. 1849 ലെ മഞ്ചേരി കലാപം, , 1851 കൊളത്തൂര്‍ കലാപം , 1852 ലെ നാല് വെള്ള പട്ടാളക്കാര്‍ കൊല്ലപ്പെട്ട മട്ടന്നൂര്‍ കലാപം.  ഇവയൊക്കെയും ഫദല്‍ തങ്ങളുടെ നേതൃത്വത്തിന്‍ കീഴില്‍ ആണെന്നാണ്‌ ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയത്.

അത് മാത്രമല്ല, നാട്ടില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരവധി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മാസ്റ്റര്‍ ബ്രയിന്‍ ഫദല്‍ ആണ് എന്ന് വ്യാഖ്യാനിച്ചു തുടങ്ങി. അതിനാല്‍ സ്വന്തം നിലക്ക് മലബാര്‍ വിട്ടു പോവാന്‍  ബ്രിട്ടീഷുകാര്‍ ഫദല്‍ തങ്ങളെ നിര്‍ബന്ധിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. സമരോത്സുകമായ ആ ജീവിതം ബ്രിട്ടീഷുകാര്‍ക്ക്‌ അസഹ്യമായതിനെത്തുടര്‍ന്ന്‌ 1852 ഫെബ്രുവരിയില്‍ ഫദ്‌ല്‍ തങ്ങളെ നാടുകടത്താന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ തീരുമാനം നിലനില്‌ക്കെ തന്നെ ഫദല്‍ ഹജ്ജിനു പോകാന്‍ തീരുമാനിച്ചു . എന്നാല്‍ മിക്കവാറും, വിശ്വസിക്കുന്നത് ഫദല്‍ ബ്രിട്ടീഷുകാരാല്‍ കയറ്റി അയക്കപ്പെട്ടു എന്നാണു. അങ്ങിനെ 1852  മാര്‍ച്ച് പത്തൊമ്പതിന്, തന്റെ പിതാവിന്റെ മരണത്തിന്റെ എട്ടു വര്‍ഷത്തിനു ശേഷം, തന്റെ 29 മത്തെ   വയസ്സില്‍ ഫദ്‌ല്‍ തങ്ങള്‍ ഒരു അറേബ്യന്‍ കപ്പലില്‍ തന്റെ കുടുംബവും ചില സഹ പ്രവര്‍ത്തകരുമായി മക്കയിലേക്കു തിരിച്ചു.  തന്റെ രണ്ടു പുത്രന്മാരും സഹോദരി ഫാത്തിമയും ഉള്‍പ്പെടെ 57 പേര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഒരു വേള  ഫദല്‍ തങ്ങള്‍ മലബാറില്‍ തന്നെ നില്‍ക്കുകയോ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നില്‍ക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു എങ്കില്‍ മലബാര്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് വേണം അനുമാനിക്കാന്‍. ബ്രിട്ടീഷുകാരുടെ നിര്‍ബന്ധിച്ചുള്ള കയറ്റി വിടലാണ് എങ്കിലും അല്ലെങ്കിലും മലബാര്‍ ജില്ലയില്‍ ഫദല്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനം തന്നെയാണ് അദ്ദേഹത്തിന്റെ നാടുകടത്തലിനു കാരണമായത് എന്ന് നിസ്സംശയം പറയാം. എണ്ണായിരത്തിലധികം പേര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തിച്ചേര്‍ന്നുവത്രെ. സയ്യിദ് ഫസലിനോട് അടുപ്പമുള്ള ചില ഉദ്യോഗസ്ഥന്മാര്‍ മുഖേന കൊണോലി ഫസലിന്റെ മുമ്പില്‍ വെച്ച നിര്‍ദ്ദേശമായിരുന്നു നാട് വിടല്‍. താന്‍ നാട് വിട്ടില്ലെങ്കില്‍ തന്റെ അനുയായികളെ മൊത്തമായി ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കും എന്ന് ഭയപ്പെട്ട ഫദല്‍ അതിനേക്കാള്‍ നല്ലത് താന്‍ ഇവിടം വിടുന്നതാവും എന്ന് മനസ്സിലാക്കിയിരിക്കാം എന്നും പറയപ്പെടുന്നു.  

ഇനിയൊരു തിരിച്ചുവരവ്‌ സാധിക്കില്ലെന്ന്‌ അദ്ദേഹം മനസ്സിലാക്കിയത്‌ മക്കയിലെത്തിയതിനു ശേഷമായിരുന്നു എന്ന് പറയപ്പെടുന്നു. ബ്രിട്ടുഷുകാര്‍ തന്ത്രപൂര്‍വം തങ്ങളെ നാടുകടത്തുകയായിരുന്നുവെങ്കിലും അദ്ദേഹം ഹജ്ജിന്‌ പോയതാണ്‌ എന്ന്‌ മുസ്‌ലിം പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക്‌ സാധിച്ചു.  പക്ഷെ, അത് അധിക കാലം നീണ്ടു നിന്നില്ല. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തില്‍ ആയിരുന്ന മലബാറില്‍ ഒരു പാട് സ്ഥലങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ വിധി പറയുന്ന, ഒരു പാട് പേരാല്‍ ആശ്രയിക്കപെടുന്ന ഒരു സ്ഥാപനം ആയി ഫദല്‍ വളര്‍ന്നിരുന്നു ഈ കാലയളവിനുള്ളില്‍ എന്നതാണ് സത്യം. ചുരുക്കത്തില്‍ ഒരു സമാന്തര ഭരണകൂടമായി തങ്ങളുടെ അധികാരം വളര്‍ന്നിരുന്നു. അതില്‍ ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന അതൃപ്തി ആണ് നാട് കടത്താനുള്ള തീരുമാനത്തില്‍ എത്തിയത്‌. ഒരു സുപ്രഭാതത്തില്‍ ഫദല്‍ തങ്ങള്‍ നാട് വിട്ടപ്പോള്‍ നിരവധി അനവധി വിഷയങ്ങളില്‍ തങ്ങള്‍ ഭരണത്തെ ആശ്രയിച്ചിരുന്ന മലബാറിലെ മാപ്പിളമാര്‍ക്ക് അത് വലിയ ആഘാതം ഉണ്ടാക്കി.

വലിയ ഒരു വിപ്ലവത്തിനാണ് ഫദല്‍ തങ്ങളുടെ തിരോധാനം വഴി ഒരുക്കിയത്. മുസ്‌ലിം മനസ്സ്‌ പ്രക്ഷുബ്‌ധമായി. 1855 സപ്‌തംബര്‍ 11 ന്‌ കോഴിക്കോട്‌ വെസ്റ്റ്‌ഹില്‍ കലക്‌ടര്‍ ബംഗ്ലാവില്‍ അതിക്രമിച്ച്‌ കടന്ന്‌ മൂന്നുപേര്‍ അന്നത്തെ മലബാര്‍ ജില്ലാ കളക്ടര്‍ കൊനോലി സായിപ്പിനെ (മലബാറിലെ പ്രസിദ്ധമായ കനോലി കനാല്‍, നിലമ്പൂരിലെ തേക്ക് തോട്ടം, നിലമ്പൂര്‍ ഷോര്‍ണൂര്‍ റെയില്‍വേ എന്നിവയുടെ ശില്പി) കൊലപ്പെടുത്തുന്നതിലേക്കു വരെ ആ രോഷം പടര്‍ന്നു. കൊനോലിയുടെ കൊലപാതകം ബ്രിട്ടീഷുകാരുടെ മുസ്‌ലിം വിരോധത്തിന്‌ ഊക്കുപകര്‍ന്നു. വ്യാപകമായ അക്രമങ്ങളും അടിച്ചമര്‍ത്തലുകളുമായിരുന്നു പിന്നീട്‌. നിരവധി മാപ്പിളമാരെ കൊന്നൊടുക്കി. വിവിധ പ്രദേശങ്ങളില്‍ കൂട്ടപ്പിഴ ചുമത്തി.

നാട് കടത്തപ്പെട്ട ശേഷം
ആരെയും കൂസാതിരുന്ന ഫസല്‍ തങ്ങള്‍ സ്വന്തം നിലക്ക് നാട് വിടാന്‍ എടുത്ത തീരുമാനം ഈ രൂപത്തില്‍ പര്യവാസാനിക്കുമെന്നു മനസ്സിലാക്കിയിരുന്നില്ല. ഹജ്ജ്‌ കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ മലബാറില്‍ തിരിച്ചെത്തണം എന്ന് തന്നെ ആയിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷെ, 1852 മാര്‍ച്ചില്‍ അദ്ദേഹം മക്കയിലേക്ക് പുറപ്പെടുന്നതിനു ഒരു മാസം മുമ്പ്‌ തന്നെ അദ്ദേഹത്തെ നാടുകടത്താന് ബ്രിട്ടീഷുകാര്‍ തീരുമാനം എടുത്തിരുന്നു. പക്ഷെ, ആ വിവരം ഇനിയൊരിക്കലും തിരിച്ചു വരാന്‍ ആവാത്ത ഒരു നാട് കടത്തല്‍ ആയിരിക്കുമെന്ന് ഫദല്‍ മനസ്സിലാക്കിയിരുന്നു എന്ന് തോന്നുന്നില്ല. അതറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ അദ്ദേഹം ആ പുറപ്പെടല്‍ തീരുമാനം എടുക്കില്ലായിരുന്നു എന്ന് തോന്നുന്നു. ബ്രിട്ടീഷുകാര്‍ ആവട്ടെ, ഈ അവസരം ശരിക്കും മുതലെടുത്തു. നാട്ടുകാര്‍ മനസ്സിലാക്കുന്നത്  സയ്യിദ്‌ ഫദല്‍ ഹജ്ജ്‌ നിര്‍വഹിക്കുവാന്‍ പോയതാണ്. അദ്ദേഹത്തെ പ്രതീക്ഷിച്ചു അവര്‍ കാത്തിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് ഫദല്‍ തങ്ങളെ ഇന്ത്യയിലേക്ക്‌ മടങ്ങുന്നതില്‍ നിന്നും തടഞ്ഞു വെച്ചു. തനിക്ക്‌ മടങ്ങാന്‍  ആവില്ല എന്നുള്ളത് അദ്ദേഹം പിന്നീടാണ് അറിഞ്ഞത്. ബലം പ്രയോഗിച്ചു തിരിച്ചു വരാന്‍ അദ്ദേഹത്തിനു തന്റെ കൂടെ വേണ്ട ആള്‍ബലം ഉണ്ടായിരുന്നില്ല താനും.  മക്കയിലെത്തിയ ഫദ്‌ല്‍ തങ്ങളും കുടുംബവും ഒരു വര്‍ഷത്തോളം ഹിജാസില്‍ തന്നെ കഴിഞ്ഞു. അതിനിടെ തന്റെ ഉപ്പയുടെ ദേശമായ ഹദര്‍മൌത്തില്‍ പോയി താമസിക്കാന്‍ അദ്ദേഹം ശ്രമിച്ചതായും മക്കയില്‍ നിന്ന് ഹദറമൌത്തില്‍ എത്തുകയും ചെയ്തതായി ഖൈറുദ്ദീന്‍ സര്‍കലി യെപ്പോലുള്ളവര്‍ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷെ, ഹദറമൌത്തില്‍ അധികം നില്‍ക്കാതെ അദ്ദേഹം മക്കയിലേക്ക് തന്നെ മടങ്ങുക ആയിരുന്നു.

മക്കയില്‍
ഇന്ത്യയിലേക്ക്‌ തിരിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞതോടെ മക്കയില്‍ തന്നെ താമസിക്കാനുള്ള ചുറ്റുവട്ടങ്ങള്‍ അദ്ദേഹം ചെയ്തു. താനും കൂടെയുള്ളവരും മക്കയില്‍ തന്നെ തുടര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മക്കയില്‍ വന്നു താമസിക്കല്‍ അന്ന് പതിവായിരുന്നു. പക്ഷെ, സയ്യിദ്‌ ഫദലിന്റെ കാര്യത്തില്‍ വ്യത്യസ്തത ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് വന്ന ഒരു വലിയ ശൈഖ് ബ്രിട്ടീഷുകാരാല്‍ ഉപരോധിക്കപ്പെട്ടു മക്കയില്‍ ഉണ്ട് എന്നുള്ളത് വളരെ പെട്ടെന്ന് അറേബ്യയില്‍ പരന്നു. തന്നെയുമല്ല, മക്കയിലാണ് ഫദല്‍ അഞ്ചു വര്ഷം പഠിച്ചത്. പഠനം കഴിഞ്ഞു ഇന്ത്യയിലേക്ക്‌ പോയിട്ട് മൂന്ന്‍ വര്ഷം മാത്രമേ ആയിരുന്നുള്ളൂ. അന്നത്തെ മക്കയിലെ ഗവര്‍ണര്‍ അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ്‌ ബിന്‍ ഔന്‍ അദ്ദേഹത്തെ വളരെ വലിയ വ്യക്തിത്വമായി കണ്ടു സ്വീകരിച്ചു. പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തു. മക്കയില്‍ താമസമാക്കിയ അദ്ദേഹം അവിടത്തെ പണ്ഡിതന്മാരുമായി പെട്ടെന്ന് ചങ്ങാത്തത്തില്‍ ആയി. അതില്‍ പ്രമുഖന്‍ ആയിരുന്നു അന്നത്തെ പരിശുദ്ധ പള്ളികളുടെ മുഫ്തി ആയിരുന്ന ശൈഖ് അഹ്മദ്‌ ദഹലാന്‍. മക്കയില്‍ താമസിക്കേ 1853 ലാണ് തുര്‍ക്കി സുല്ത്താന്‍റെ ഔദ്യോഗിക അറിയിപ്പ്‌ അദ്ദേഹത്തിന് കിട്ടുന്നത്. ഹിജാസ് വിട്ടു എങ്ങോട്ടും പോവരുത് എന്നായിരുന്നു അത്. ബ്രിട്ടീഷുകാര്‍ തുര്‍ക്കി സുല്‍ത്താനെ സ്വാധീനിച്ചു ഇറക്കിയ ഉത്തരവായിരുന്നു അത്. തുര്‍ക്കി രാജ്യത്തിന്റെ വിശാലത ആയിരുന്നു തന്റെ അതിര്‍ത്തി എങ്കിലും മക്കയില്‍ തന്നെ തുടരാന്‍ ആണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.

മക്കയില്‍ ജീവിക്കേ പ്രസിദ്ധനായ അദ്ദേഹം മക്കയില്‍ അറിയപ്പെടുന്ന ഒരു പണ്ഡിതന്‍ ആയി മാറി. ഇന്ത്യ വിടുമ്പോള്‍ കേവലം 29 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സയ്യിദ്‌ ഫദല്‍ മക്കയിലെ താമസത്തിനിടയിലും മറ്റു പണ്ഡിതന്മാരുമായുള്ള ഇടപഴകലും മൂലം തന്റെ വൈജ്ഞാനിക രംഗത്ത്‌ വലിയ വളര്‍ച്ച ഉണ്ടാക്കി. വിവിധ ദേശത്ത് നിന്നുള്ള ഹാജിമാരെ സേവിക്കുന്ന ഉപദേശങ്ങളും വിവിധ ഹജ്ജ്‌ ഗ്രൂപ്പുകള്‍ക്കിടയിലുള്ള പ്രശ്ന പരിഹാരത്തിന് സമീപിക്കാവുന്ന വ്യക്തിത്വവും ആയി ഫദല്‍ മാറി. മധ്യമ നിലപാടെടുത്തു പ്രശ്നങ്ങള്‍ പരിഹരിക്കുന്ന അദ്ദേഹത്തിന്റെ ഖ്യാതി അറബ് ലോകം മുഴുക്കെ പരന്നു. ആ പ്രശസ്തി ആണ് അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക്‌ മാറ്റിയത്‌.

മക്കയിലെ താമസത്തിനിടയിലും ബ്രിട്ടീഷുകാരോടുള്ള വിരോധം ഫദലിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ആന്‍ കെ ബാങ്ങ് രേഖപ്പെടുത്തിയ പോലെ 1858 ല്‍ ജിദ്ദയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപത്തില്‍ നിരവധി പട്ടാളക്കാരും ഒഫീഷ്യലുകളും കൊല്ലപ്പെട്ടതിനു പിന്നില്‍ ഫദല്‍ ആണെന്ന് ബ്രിട്ടീഷുകാര്‍ കരുതുകയും അവരുടെ വിരോധം ഇരട്ടിക്കുകയും ചെയ്തു.

ദോഫാറിലേക്ക്
ഈ അവസരത്തില്‍ 1871 ല്‍ ഇപ്പോഴത്തെ ഒമാനിലെ ദോഫാറില്‍ നിന്ന് ഒരു സംഘം ഹജ്ജ്‌ നിര്‍വഹിക്കുവാന്‍ വേണ്ടി വന്നു. പ്രശസ്തനായ ഈ പണ്ഡിതനെ അവര്‍ മക്കയില്‍ വെച്ച് കണ്ടു. അദ്ദേഹത്തിന്‍റെ വിശുദ്ധിയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും അവരെ വളരെ അധികം ആകര്‍ഷിച്ചു. ദോഫാര്‍ ആ സമയത്ത് വളരെ പ്രശ്ന കലുഷിതം ആയിരുന്നു. ഗോത്ര പരവും അല്ലാത്തതുമായ നിരവധി വിഷയങ്ങളില്‍ പരസ്പരം പോരടിക്കുന്ന ഒരു പ്രകൃതമായിരുന്നു അവരുടേത്. എന്നാല്‍ ഇസ്ലാമിന്റെ പേരില്‍ എല്ലാവരും ഒന്നിക്കണം എന്നുള്ളത് എല്ലാവരും പുലര്‍ത്തിയിരുന്ന ഒരു ആഗ്രഹമായിരുന്നു. അതിനാല്‍ ആല് കസീറിന്റെ (കസീര്‍ കുടുംബം) നേതൃത്വത്തില്‍ ഒരു സംഘം സയ്യിദ്‌ ഫദലിനെ സമീപിച്ചു. സയ്യിദ്‌ ഫദല്‍ ഒരു ഭക്തനായ പണ്ഡിതന്‍ എന്നതില്‍ ഉപരി, ഹദറമൌത്തില്‍ വേരുള്ള ഒരു പ്രവാചക കുടുംബാംഗം കൂടിയായിരുന്നു. സയ്യിദ്‌ ഫദലിന്റെ  പൂര്‍വ പിതാവ്‌ മുഹമ്മദ്‌ ബിന്‍ അലി ബിന്‍ അലവി (സാഹിബ് മിര്ബാത്ത്) ദോഫാറിലെ മിര്ബാത്തില്‍ ആണ് ജീവിച്ചത്. അദ്ദേഹത്തിനോട്  ദോഫാറുകാര്‍ക്ക് വലിയ ബഹുമാനമായിരുന്നു. അത് പോലുള്ള ഒരു വ്യക്തിത്വത്തെ തങ്ങളെ നയിക്കാനും ഒരുമിപ്പിക്കാനും വേണ്ടി തേടി നടന്ന അവരുടെ മുന്നില്‍ കിട്ടിയ ഒരു വലിയ ആശ്വാസം ആയിരുന്നു സാഹിബ് മിര്ബാത്ത്തിന്റെ തലമുറയില്‍ പെട്ട സയ്യിദ്‌ ഫദല്‍ ബിന്‍ അലവി. സയ്യിദ്‌ ഫദല്‍ ആവട്ടെ, ഈ അവസരം തന്റെ പരമ്പരാഗത സൂഫീ ശൈലിയില്‍ നിന്ന് അല്പം മാറി ഒരു വഹാബി സ്വാധീനത്തില്‍ എത്തിയിരുന്നു എന്ന് പറയാം. ഇസ്ലാമിക ഭരണത്തിന്റെയും ഖിലാഫത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു തുടങ്ങിയിരുന്നു. ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ തന്നെ രാഷ്ട്രീയം ഇസ്ലാമിന്റെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിച്ചു അതനുസരിച്ച് ജനങ്ങളെ ബോധ വല്ക്കരിച്ചതിനാണ് അദ്ദേഹം നാട് കടത്തപ്പെട്ടത്.  അതിനാല്‍ ദോഫാറുകാരുടെ ഈ ക്ഷണം അദ്ദേഹത്തിനു വലിയ സന്തോഷം നല്‍കി. തന്റെ മനസ്സിലുള്ള ഒരു ഇസ്ലാമികരാഷ്ട്രം (ബാഅലവി ഭരണകൂടം), സ്ഥാപിക്കുവാനുള്ള ആദ്യ പടിയായി അദ്ദേഹം അതിനെ കണ്ടു. ദോഫാര്‍ ആ രാഷ്ട്രത്തിന്റെ ആസ്ഥാനവും.

സയ്യിദ്‌ ഫദലിന്റെ മനസ്സ്‌ അറിഞ്ഞ ദോഫാറുകാര്‍ നാട്ടിലേക്ക്‌ മടങ്ങി അവിടെ ചര്‍ച്ച ചെയ്തു അടുത്ത വര്ഷം വീണ്ടും സയ്യിദ്‌ ഫദലിന്റെ അടുത്തെത്തി. അങ്ങിനെ അദ്ദേഹത്തിന് തങ്ങളുടെ അനുസരണ പ്രതിഞ്ഞ (ബൈഅത്ത്) അവര്‍ മക്കയില്‍ വെച്ച് തന്നെ ഒപ്പ് വെച്ചു. 1872 ഫെബ്രുവരി 27 നു ആയിരുന്നു അത്. ദോഫാറുകാരുമായി കരാര്‍ ഒപ്പിട്ടെങ്കിലും തങ്ങളുടെ ഭരണാധികാരി സയ്യിദ്‌ ഫദല്‍ ആണെങ്കിലും അദ്ദേഹത്തിന് ദോഫാറില്‍ എത്താന്‍ സാധിച്ചില്ല. 1874 ഒക്ടോബറില്‍  ആണ് അദ്ദേഹം ദോഫാരില്‍ എത്തുന്നത്. ഹിജാസ് വിട്ടു പോകരുത് എന്ന തുര്‍ക്കി സുല്‍ത്താന്റെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതായിരുന്നു കാരണം. എന്നാല്‍ ദോഫാറിലേക്ക് പോകാന്‍ അനുവാദം ചോദിച്ചു അദ്ദേഹം സുല്ത്താന് കത്തയച്ചു. പക്ഷെ, ചില കാരണങ്ങളാല്‍ സുല്‍ത്താന്‍ അത് അനുവദിച്ചില്ല. ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദം ഈ വിഷയത്തിലും ഉണ്ടായി എന്ന് കരുതപ്പെടുന്നു. സയ്യിദ്‌ ഫദാല്‍ ആകട്ടെ, ഈ വിഷയത്തില്‍ സുല്‍ത്താനുമായി ഏറ്റു മുട്ടാന്‍ ആഗ്രഹിച്ചില്ല. അങ്ങിനെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുല്‍ത്താന്റെ അനുമതി ലഭിച്ചു. സയ്യിദ്‌ ഫദല്‍ ദോഫാറിലെക്ക് തിരിച്ചു.

ദോഫാര്‍ ഭരണാധികാരി
ദോഫാറില്‍ എത്തിയ സയ്യിദ്‌ ഫദല്‍ അത്ഭുതകരമായ മാറ്റം ആണ് ഉണ്ടാക്കിയത്. ഗോത്രങ്ങള്‍ക്കിടയില്‍ ഇസ്ലാമികവും രാഷ്ട്രീയവുമായ ശക്തമായ അച്ചടക്കം സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കുറഞ്ഞ കാലം കൊണ്ട് തന്നെ സാധിച്ചു. എല്ലാ അര്‍ത്ഥത്തിലും തന്റെ രാജ്യത്തിന്റെ ആസ്ഥാനമാക്കി അദ്ദേഹം ദോഫാറിനെ മാറ്റി. താമസ സ്ഥലത്തിന് ചുറ്റും രണ്ടു പാറാവ് കോട്ടകള്‍, കുതിരകള്‍ക്ക് ആലയങ്ങള്‍, പട്ടാള ക്യാമ്പ്‌, ജയില്‍, അതിഥികള്‍ക്ക് താമസ കേന്ദ്രം എന്നിവ അദ്ദേഹം ഒരുക്കി. ആളുകള്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്ന പരിഹാരത്തിന് തന്റെ മകനെ ഖാദി ആയി നിയമിച്ചു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം തുര്‍ക്കി സുല്‍ത്താനുമായി വളരെ നല്ല ബന്ധം നിലനിര്‍ത്തുകയും സൈനിക സഹായം ഉള്‍പ്പെടെ സര്‍വ പിന്തുണയും ആവശ്യപ്പെടുകയും ചെയ്തു. ദോഫാരിലെ ജനങ്ങള്‍ എല്ലാവരും കൂടി ക്ഷണിച്ചാണ് സയ്യിദ്‌ ഫദല്‍ എത്തിയതെങ്കിലും, ഈ പ്രതിഭാ ശാലി അറിയാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. ദോഫാരിലെ ചില ഗോത്രങ്ങള്‍ മസ്കറ്റിലെ സുല്‍ത്താനായിരുന്ന  സഈദ്‌ ബിന്‍ സുല്‍ത്താന്‍ എന്ന രാജാവുമായി ബന്ധം നില നിര്‍ത്തിയിരുന്നു. സുല്‍ത്താന്‍ ആവട്ടെ, ബ്രിട്ടീഷുകാരുടെ പിന്തുണ പറ്റുന്ന ആളും അവരോടു കരാര്‍ ഉണ്ടാക്കിയ വ്യക്തിയും കൂടി ആയിരുന്നു. സയ്യിദ്‌ ഫദല്‍ ആവട്ടെ, ബ്രിട്ടീഷുകാരുടെ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന തുര്‍ക്കി സുല്‍ത്താന്റെ പിന്തുണ തേടുന്ന ആളും. 1829 ല്‍ ദോഫാര്‍ ആക്രമിച്ചത് മുതല്‍ മസ്കത്ത് സുല്‍ത്താന്റെ ഒരു സൈന്യം അവിടെ ഉണ്ടായിരുന്നു. 

സയ്യിദ്‌ ഫദല്‍ വന്ന സമയത്താകട്ടെ, ഹമൂദ് ബിന്‍ അസ്സാന്‍ ബിന്‍ ഖൈസ് എന്ന ആളുടെ നേതൃത്വത്തിലുള്ള ഒരു അഭ്യന്തര ലഹള നേരിടാന്‍ തന്റെ സൈന്യത്തെ സുല്‍ത്താന്‍ പിന്‍വലിച്ച സമയം ആയിരുന്നു. അതിനാല്‍ ദോഫാറില്‍ പുറത്തു നിന്ന് ആര് വന്നാലും തടയാന്‍ വഴിയില്ലാതെ വന്നു. സയ്യിദ്‌ ഫദല്‍ ഇത് നന്നായി മനസ്സിലാക്കിയിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതിനാല്‍ ആണ് ഇസ്താംബൂളില്‍ നിന്ന് തുര്‍ക്കി സുല്‍ത്താന്റെ കല്പന വരുന്നത് വരെ അദ്ദേഹം കാത്തു നിന്നത്. ആളുകളുടെ ഇടയിലുള്ള പ്രശ്നങ്ങളും മസ്കറ്റിലെ സുല്‍ത്താനില്‍ നിന്നുണ്ടാകുന്ന പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഒറ്റ മൂലി ആയിരുന്നു താന്‍ തുര്‍ക്കി സുല്‍ത്താന്റെ സീമന്തന്‍ ആണെന്ന പ്രഖ്യാപനം. ദോഫാറിലെക്ക് പോകാന്‍ അനുവാദം ചോദിച്ചു തുര്‍ക്കി സുല്ത്താന് കത്തെഴുതിയപ്പോള്‍ തന്നെ, സുല്‍ത്താന്റെ കീഴില്‍ ആയിരിക്കും താന്‍ ഭരിക്കുക എന്ന് അദ്ദേഹം സൂചിപ്പിച്ചതായി പറയപ്പെടുന്നു. ടോപ്കൊപ്പി കൊട്ടാരത്തിനു (തുര്‍ക്കി സുല്‍ത്താന്റെ കൊട്ടാരം-ബാബുല്‍ ആലീ) വേണ്ടി ദോഫാര്‍ ഭരിക്കുന്ന ആള്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്‌. തന്റെ പിന്നിലുള്ള വലിയ ശക്തിയെ സൂചിപ്പിക്കുക കൂടി ആയിരുന്നു ആ പ്രയോഗം. 

എന്നാല്‍ ഇത് നേരെ വിപരീത ഫലം ഉണ്ടാക്കി. കാരണം 1829 ലെ ആക്രമണം മുതല്‍ മസ്കറ്റിലെ സുല്‍ത്താന്‍ സഈദ്‌, ദോഫാര്‍ പ്രവിശ്യ തന്റെ ഭരണത്തിന് കീഴിലുള്ളതായാണ് കരുതി പോന്നിരുന്നത്. പിന്നീടങ്ങോട്ട് സയ്യിദ്‌ ഫദലിന്റെ ചരിത്രം തുര്‍ക്കി സുല്‍ത്താന്റെയും ബ്രിട്ടീഷ്‌ സഹായത്തിലുള്ള മസ്കറ്റ് സുല്‍ത്താന്റെയും ഇടയില്‍ പെട്ട് കിടക്കുന്നു. ഈ ലേഖനത്തില്‍ സയ്യിദ്‌ ഫദലിന്റെ ദോഫാര്‍ ഭരണവുമായി ബനധപ്പെട്ട മിക്ക വിവരങ്ങളും സൌദിയിലെ കിംഗ്‌ ഫൈസല്‍ സര്‍വകലാശാലയിലെ ഡോ. സഈദ്‌ ബിന്‍ ഉമര്‍ ആല്‍ ഉമര്‍ തയാറാക്കിയ ഒരു പ്രബന്ധത്തില്‍ നിന്നെടുത്തതാണ്. ദോഫാറിലെ ഫദല്‍ ബിന്‍ അലവിയുടെ ഭരണം: ഉസ്മാനി പിന്തുണയ്ക്കും ബ്രിട്ടീഷ്‌ ഒമാന്‍ എതിര്‍പ്പിനും മദ്ധ്യേ എന്നതാണ് ആ പ്രബന്ധത്തിന്റെ തലക്കെട്ട്‌ തന്നെ.

ഫദല്‍ എത്തി അധികം താമസിയാതെ തന്നെ മസ്കറ്റിലെ സുല്‍ത്താന്‍ വിവരം ബ്രിട്ടീഷ്‌ ഇന്ത്യയെ അറിയിച്ചു. അവര്‍ അവിടെ നിന്ന് പറഞ്ഞയച്ച ഒരാള്‍ ഇവിടെ വന്നു ഭരണാധികാരി ആവുന്നു എന്നതായിരുന്നു കത്ത്‌. ബ്രിട്ടീഷ്‌ ഇന്ത്യ വിവരം  ലണ്ടനില്‍ എത്തിച്ചു. അറേബ്യയുടെ തെക്കന്‍ തീരങ്ങളില്‍ എവിടെയെങ്കിലും ഈ രൂപത്തില്‍ ഉസ്മാനി ഭരണത്തിന്റെ സ്വാധീനം ഉണ്ടാവുന്നത് അപകടകരം ആണെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനിടെ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്. ദോഫാറിലെ ജനങ്ങള്‍ സുന്നികള്‍ ആയിരുന്നു. മസ്കറ്റിലെ സുല്‍ത്താന്‍ ആവട്ടെ, ഇബാദിയും. ഇബാദികള്‍ സുന്നികളെയും ശിയാക്കളെയും പോലെ മറ്റൊരു വിഭാഗമാണ്. അതിനാല്‍ തന്നെ സുന്നി സുല്‍ത്താന്‍ ആയ തുര്‍ക്കിയോടു പ്രത്യേകിച്ച് ഒരു കൂറും മസ്കറ്റിലെ സുല്ത്താന് ഉണ്ടായിരുന്നില്ല. മറിച്ചു ദോഫാറിലെ ശാഫീ മദ്ഹബില്‍ പെട്ട സുന്നികള്‍ക്ക് ഉസ്മാനി സുല്‍ത്താനോട് താല്പര്യമുണ്ടായിരുന്നു താനും.

ലണ്ടനിലെ ബ്രിട്ടീഷ്‌ ഭരണകൂടം ഫദലിന്റെ പ്രവൃത്തിയില്‍ തങ്ങള്‍ക്കുള്ള അനിഷ്ടം അറിയിച്ചു കൊണ്ടും അത്തരം പ്രവൃത്തി വെച്ച് പൊറുപ്പിക്കില്ല എന്നും കാണിച്ചു, ഉടനെ ഫദലിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഒരു ദൂതനെ ഇസ്താംബൂളിലേക്ക് പറഞ്ഞയച്ചു. ദൂതന്‍ മുഖാന്തിരം 1876 ല്‍ കൊടുത്തയച്ച കത്തിനു ഉസ്മാനി സുല്‍ത്താനില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല. ആയതിനാല്‍ വീണ്ടും 1877 ല്‍ ഈ വിഷയ സംബന്ധമായി ഒരു കത്ത്‌ കൂടി അയച്ചു.

മറുഭാഗത്ത്‌ ഫദല്‍ തന്റെ ഭരണ പ്രദേശം യമനിലെ അല്‍ മഹറ എന്ന പ്രദേശം പിടിച്ചടക്കി കൂടുതല്‍ വ്യാപിപ്പിച്ചു. തന്റെ പ്രവൃത്തിയില്‍ ദോഫാറിലെ ശക്തരായ ആല്‍ കസീര്‍ കുടുംബത്തിന്റെ പിന്തുണ ഫദലിനു കിട്ടി. അവര്‍ അദ്ദേഹത്തിന്റെ ഉപദേശകരും അനുയായികളും ആയി കൂടെ ഉറച്ചു നിന്നു. ഇത്രയും വര്‍ഷത്തിനുള്ളില്‍ നടന്ന പോരാട്ടങ്ങളില്‍ ദോഫാര്‍ ഭരണം വ്യാപിച്ചതോടൊപ്പം ആല്‍ കസീര്‍ ഗോത്രത്തില്‍  നിന്നു രണ്ടായിരം പേരും അല്‍ഖറാ ഗോത്രത്തില്‍ നിന്നു മുവായിരത്തി  അഞ്ഞൂറ് പേരും മരണപ്പെട്ടിരുന്നു. അതായത്‌, അദ്ദേഹത്തിന്റെ പിന്തുണ അത്രയും ശക്തമായിരുന്നു, സാമ്രാജ്യം അത്രയും വിപുലമായിരുന്നു എന്നര്‍ത്ഥം. 

രാഷ്ട്രീയ മുന്നേറ്റം ഈ രൂപത്തില്‍ പോകുമ്പോള്‍ സാമൂഹ്യ രംഗത്ത്‌ വലിയ മാറ്റങ്ങള്‍ ആണ് സയ്യിദ്‌ ഫദല്‍ കൊണ്ട് വന്നത്. ആ പ്രദേശത്തെ ഇസ്ലാമിക മുഖച്ഛായതന്നെ തന്നെ മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്ലാം പ്രായോഗിക വല്‍ക്കരിക്കണം എന്ന് അഭിപ്രായമുള്ള ആളായിരുന്നു അദ്ദേഹം. അതങ്ങിനെ തന്നെ അദ്ദേഹം നടപ്പാക്കി തുടങ്ങി. ജീവ ഹാനിക്ക്‌ പകരം ജീവ ഹാനി തന്നെ. സ്ത്രീകള്‍ വലിയ ആഡംബരരീതിയില്‍ വസ്ത്രം ധരിക്കുന്നതും കൃത്രിമ സൌന്ദര്യ വല്‍ക്കരണം നടത്തി പുറത്തിറങ്ങുന്നതും അദ്ദേഹം വിരോധിച്ചു. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നിര്‍ബന്ധ ദാനം (സക്കാത്ത്‌) ഏര്‍പ്പെടുത്തി. ആഭിചാരം (സിഹര്‍) പാടെ നിരോധിച്ചു. അക്കാലത്ത്‌ ദോഫാറില്‍ സിഹര്‍ വ്യാപകമായിരുന്നു. ഒരു സമയത്ത് സിഹര്‍ നടത്തിയ 80 ഓളം ആളുകളെ അദ്ദേഹം പിടിച്ചു ജയിലില്‍ ഇട്ടതായി പറയപ്പെടുന്നു. അതോടെ സിഹര്‍ ഒരു വിധം നിന്നു. ജനങ്ങളെ ഇസ്ലാമികമായി ബോധാവല്‍ക്കരിക്കുന്നതിലും തന്റെ ചിന്തകള്‍ അവരുമായി പങ്കു വെക്കുന്നതിലും അദ്ദേഹം ഉത്സാഹി ആയിരുന്നു. താന്‍ ഖുതുബ പറയുന്ന പള്ളിയില്‍ അദ്ദേഹം തന്റെ ചിന്തകളും നിലപാടുകളും ജനങ്ങളുമായി പങ്കു വെച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായി ഇസ്ലാം നടപ്പാക്കുക എന്നുള്ള ഈ ആശയം അദ്ദേഹത്തിന് തന്റെ മക്കാ ജീവിതത്തില്‍ നിന്ന് ലഭിച്ചതാണെന്നും ആ വിഷയത്തില്‍ മുഹമ്മദ്‌ ഇബ്നു അബ്ദില്‍ വഹാബിന്‍റെ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചു എന്നും സൌദി പണ്ഡിതന്‍ ആയിരുന്ന അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഉസൈമീന്‍ തന്റെ സൌദി അറേബ്യയുടെ ചരിത്രം (താരീഖ് അല്‍ മംലക അല്‍ അറബിയ്യ അല്‍ സൌദിയ) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദീനീ വിവരത്തിലും ഫിഖ്‌ഹിന്റെ അടിസ്ഥാനങ്ങളിലും അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു ബിന്‍ അലവി.

എന്നാല്‍ സയ്യിദ്‌ ഫദലിന്റെ ഈ ഉദ്യമങ്ങള്‍ അദ്ദേഹം പ്രതീക്ഷിച്ച അതേ രൂപത്തില്‍ വിജയിച്ചു എന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയിലും പിന്നീട് മക്കയിലും ആയി വലിയ അനുഭവ സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടമായ ഫദല്‍, പക്ഷെ, മുന്നോട്ട് വെച്ച ശക്തമായ ഇസ്ലാമിക പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദീര്‍ഘകാലമായി തങ്ങളുടെ ഗോത്ര സംസ്കാരത്തിലും ആചാരത്തിലും കേട്ട് പിണഞ്ഞു കിടന്നിരുന്ന അറബി ബദവി ഗോത്രങ്ങള്‍ക്ക് സാധിച്ചില്ല. പ്രത്യേകിച്ചും സക്കാത്ത്‌ പിരിച്ചെടുക്കുന്നതില്‍. ജബലികള്‍ എന്നറിയപ്പെടുന്ന കാട്ടു വാസികളും ചില കര്‍ഷകരും കന്നുകാലി ഉടമകളുമൊക്കെ സക്കാത്ത്‌ നല്‍കാന്‍ വിസമ്മതിക്കുകയുണ്ടായി. എത്രത്തോളമെന്നാല്‍ ഒരിടത്ത്‌ ജബലികള്‍ സക്കാത്ത്‌ പിരിച്ചെടുക്കാന്‍ വന്ന ഉദ്യോഗസ്ഥനെ വധിക്കുക പോലും ഉണ്ടായി.

എല്ലാ മേഖലകളിലും സയ്യിദ്‌ ഫദല്‍ ശ്രദ്ധ പതിപ്പിച്ചു എന്ന് പറഞ്ഞാല്‍ അധികമാവില്ല. തന്റെ രാജ്യത്തിന്‍റെ സ്വത്ത്‌ ഉയര്‍ത്താനും വരുമാനം വര്‍ദ്ധിപ്പിക്കാനും അങ്ങിനെ ക്ഷേമ രാഷ്ട്രമാക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. ഇറക്കുമതി കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും അദ്ദേഹം 5% നികുതി ഏര്‍പ്പെടുത്തി. നികുതി പിരിക്കാന്‍ തന്നെ ദോഫാറില്‍ അറുപതോളം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു എന്ന് ഫിലിപ്സ് വിന്‍ഡല്‍ ഒമാന്റെ ചരിത്രം (History of Oman) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ദോഫാരില്‍ സമൃദ്ധമായി വളരുന്ന കുന്തിരിക്കവും ചില ഉള്‍പ്രദേശങ്ങളില്‍ വളരുന്ന റബറും തന്റെ രാജ്യത്തിന്റെ ഉന്നമനത്തിനു വിനിയോഗിക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. കുന്തിരിക്കം വളരെ പണ്ട് തന്നെ ദോഫാരില്‍ നിന്ന് കയറ്റു മതി ചെയ്യപ്പെടുന്ന ചരക്ക്‌ ആയിരുന്നു. അതിനാല്‍ റബറിന്റെ  കൃഷി പ്രോത്സാഹിപ്പിക്കാനും വരുമാനം ഉയര്‍ത്താനും റബറിന്റെ കൃഷിയിലും സംസ്കരണതിലും പ്രാവീണ്യമുള്ളവരെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു.

 കച്ചവടം പ്രോത്സാഹിപ്പിക്കാനും വിദേശ നാണ്യം നേടാനും വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. എത്രത്തോളം എന്നാല്‍,  ബ്രിട്ടീഷ്‌ ഇന്ത്യന്‍ നാവിഗേഷന്‍ കമ്പനിയോട് മാസത്തിലൊരിക്കല്‍ ഒരു കപ്പല്‍ ദോഫാര്‍ തുറമുഖത്ത്‌ അടുപ്പിക്കാനും അവിടെ നിന്ന് ഇരുനൂറു ടണ്ണ്‍ എങ്കിലും വ്യത്യസ്ഥ ചരക്കുകള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇന്ത്യയിലിരിക്കെ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ ഫദല്‍ തന്നെയാണ് ഇതും പറഞ്ഞത്‌. കാരണം അവിടത്തെ സാഹചര്യത്തില്‍ ഇസ്ലാമിന്‍റെ തേട്ടം അതായിരുന്നു. ദോഫാറില്‍ അതില്ല, എന്നായിരുന്നു ഫദലിന്റെ നിരീക്ഷണം. പക്ഷെ, ഫദലിന്റെ ഭരണം തന്നെ തങ്ങളുടെ അധീശ പ്രദേശത്താണെന്ന് വിശ്വസിക്കുകയും ഫദല്‍ തങ്ങളോടെ പോരാടിയാണ് ഇന്ത്യ വിട്ടതെന്ന് മനസ്സിലാക്കുകയും ഫദലിനെതിരെ ആക്ഷന്‍ വേണമെന്ന് തുര്‍ക്കി സുല്താനോട് ആവശ്യപ്പെടുകയും ചെയ്തിരുന്ന ബ്രിട്ടീഷുകാര്‍ ആ കച്ചവട ഓഫര്‍ തള്ളി കളഞ്ഞു. പക്ഷെ അതെ സമയം ഒമാന്റെയും (മസ്കത്ത്) യമന്റെയും കപ്പലുകള്‍ ദോഫാര്‍ തുറമുഖത്ത് വരികയും ചരക്കുകള്‍ കയറ്റി പോവുകയും ചെയ്തിരുന്നു.

ബ്രിട്ടീഷുകാരോട് ഒരു സാമ്പത്തിക സൌഹൃദത്തിലൂടെ രമ്യതയില്‍ എത്താനുള്ള ശ്രമം ആണ് ഇവിടെ പരാജയപ്പെട്ടത്‌ എന്ന് ഒരു പക്ഷെ പറയാം., ബ്രിട്ടീഷുകാര്‍ ഒരു ശത്രുവിനെ പോലെയാണ് തന്നെ കാണുന്നത് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും സുസ്ഥിരതയുള്ള ഒരു ഇസ്ലാമിക രാജ്യത്തിന് ഒരു പാട് നീക്കുപോക്കുകള്‍ നടത്താം എന്ന വിശ്വാസത്തില്‍ ആയിരുന്നു ഫദല്‍. അതിന്റെ ഭാഗമായാണ് 1877 ല്‍ ഏദനിലെ ബ്രിട്ടീഷ്‌ സ്ഥാനപതിയുമായി ഫദല്‍ കൂടിക്കാഴ്ച നടത്തുകയും തന്റെ രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തത്. പക്ഷെ, അതും ഫലം കണ്ടില്ല.

ദോഫാര്‍ വിടുന്നു
ആ സന്ദര്‍ഭത്തിലാണ് കൂനിന്മേല്‍ കുരു എന്ന കണക്കെ 1878 വേനല്‍ക്കാലത്ത്‌ ദോഫാറില്‍ ശക്തമായ വരള്‍ച്ച ഉണ്ടാകുന്നത് . കൃഷി ഉണങ്ങുകയും കന്നുകാലികള്‍ ഒരു പാട് ചാകുകയും ചെയ്തു. അവശ്യ വസ്തുക്കളുടെ വില ഗണ്യമായി ഉയരുകയും സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണമാവുകയും ചെയ്തു. ഈ അവസരം ഉപയോഗപ്പെടുത്തി, തനിക്ക്‌ നേരത്തെ പിന്തുണ നല്‍കുകയും അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്ത അല്‍ഖറാ ഗോത്രം, കലാപത്തിനു ശ്രമിച്ചു. അത് ഫദലിന് എത്രമാത്രം സമ്മര്‍ദ്ദം ഉണ്ടാക്കി എന്ന് വെച്ചാല്‍ യമനോടും മക്കയോടും ഒക്കെ സഹായം തേടേണ്ട അവസ്ഥയിലെത്തി ഫദല്‍. പക്ഷെ, ആല് കസീര്‍ ഗോത്രത്തിന്റെ സഹായത്തോടെ അല്‍ ഖറാ ഗോത്രത്തെ പരാജയപ്പെടുത്താനും അമ്പത്‌ പേരെ ജയിലില്‍ അടക്കാനും ഫദലിനു സാധിച്ചപ്പോള്‍ കലാപം ഒരു വിധം ഒടുങ്ങി. പക്ഷെ, ഈ പ്രവൃത്തിയില്‍ തന്നെ പിന്തുണച്ച ഒരു പ്രമുഖ ഗോത്രത്തിന്റെ (അല്‍ഖറാ) പിന്തുണ ഫാദലിനു നഷ്ടമായി. മാത്രമല്ല, ദോഫാറില്‍ നിന്ന് മുന്നൂറു പേര്‍ മസ്കത്തില്‍ സുല്‍ത്താന് സേവനം ചെയ്തു ജീവിക്കാന്‍ വേണ്ടി പോവുകയും ചെയ്തു. വരള്‍ച്ച ബാധിച്ച ദോഫാറില്‍ പട്ടിണി കിടക്കുന്നതിലും ഭേദം അതാണ്‌ എന്ന് അവര്‍ തീരുമാനിച്ചു. തന്റെ ഭരണത്തിന് ഏറ്റ ഒരു വലിയ അടിയായിരുന്നു അത്.

അതോടെ വരള്‍ച്ചയും പട്ടിണിയും അല്‍ ഖറാ ഗോത്രത്തിന്റെ എതിര്‍പ്പും എല്ലാം കൂടി ഫദല്‍ ഭരണത്തെ ശരിക്കും ഉലച്ചു. ഈ അവസരം മുതലെടുത്ത് അല്‍ ഖറാ ഗോത്രം മറ്റു ചില ഗോത്രങ്ങളെ കൂട്ടുപിടിച്ച് ഇവദ് ബിന്‍ അബ്ദുല്ല യുടെ നേതൃത്വത്തില്‍ ഫദലിനോട് നാട് വിടാന്‍ ആവശ്യപ്പെട്ടു. ശക്തമായ സമ്മര്‍ദ്ദം വന്നപ്പോള്‍ 1879 ല്‍ ഫദല്‍ ആദ്യം ഹദ്രമൌത്തിലെ  മുകല്ലയിലേക്കും അവിടെ നിന്ന് സൌദിയിലെ ജിദ്ദയിലേക്കും പോയി. തുടര്‍ന്ന് ഇവദ് മസ്കത്തില്‍ എത്തുകയും സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദിനെ പ്രീണിപ്പിച്ചു വീണ്ടും ദോഫാര്‍ മസ്കത്തിന്റെ പ്രവിശ്യയായി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു.

പക്ഷെ, ദോഫാറുകാര്‍ ഇതിനിടെ മൂന്നായി പിരിഞ്ഞിരുന്നു. ഒരു വിഭാഗം ഇവദിന്റെ നേതൃത്വത്തില്‍ മസ്കത്തിലെ സുല്‍ത്താന്റെ ഭരണം ആഗാഹിച്ചു. മറു വിഭാഗം  ഔദ ബിന്‍ അസാന്റെ നേതൃത്വത്തില്‍ ഫദല്‍ തിരിച്ചു വരണം എന്ന് ആവശ്യപ്പെട്ടു. മൂന്നാമതൊരു വിഭാഗം ആരും വേണ്ട എന്നും. പക്ഷെ, വലിയ ചര്‍ച്ചക്ക്‌ ഇടം കൊടുക്കാതെ മസ്കത്തിലെ സുല്‍ത്താന്‍ 1879 ല്‍ തന്നെ സുലൈമാന്‍ എന്ന ബിന്‍ സുവൈലിം എന്ന പടത്തലവന്റെ നേതൃത്വത്തില്‍ ഒരു നാവിക സേനയെ ദോഫാറിലേക്ക് അയച്ചു. അധികം ചെറുത്ത് നില്‍ക്കാതെ ദോഫാര്‍ കീഴടങ്ങി കൊടുത്തു. ജനങ്ങളെ പ്രലോഭിപ്പിക്കാന്‍ സുലൈമാന്‍ ആദ്യമേ കയറ്റുമതി ഇറക്കുമതി തീരുവ 5% ത്തില്‍ നിന്ന് 4% ആക്കി കുറച്ചു. അതേസമയം  മസ്കത്തിനു സ്വന്തം നിലക്ക് ചില അഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അസ്സാന്‍ ബിന്‍ ഖൈസ് എന്ന ആളില്‍ നിന്ന് നേരിടുന്ന അഭ്യന്തര കലാപ ഭീഷണി ആയിരുന്നു ഒന്ന്. അതിനു പുറമേ, 1879 ല്‍ തന്നെ, ബ്രിട്ടീഷുകാര്‍ തങ്ങളുടെ കീഴില്‍ ഉള്ള എതെന്‍ പ്രവിശ്യയില്‍ നിന്ന് ദോഫാറിന്റെ ഉത്തരവാദിത്തം മസ്കത്തിലേക്ക് മാറ്റുകയും ചെയ്തു. അത് ദോഫാറുമായി ഏദന്‍ പട്ടണത്തിനു ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഒഴിവാക്കേണ്ടി വന്നു.

ഇതിനിടെ സുല്‍ത്താന്റെ പ്രധിനിധി സുലൈമാനും സുല്‍ത്താന്റെ ഭരണം ക്ഷണിച്ചു വരുത്തിയ ഇവദും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായി. ഇവദ് അനാവശ്യമായി ഭരണത്തില്‍ ഇടപെട്ടു സ്വന്തക്കാര്‍ക്ക് വേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നു എന്നതായിരുന്നു പരാതി. മറുഭാഗത്ത്‌, സുലൈമാനെതിരെ ഇവദിനും ഒരു പാട് പരാതി ഉണ്ടായി. നേരിട്ട് മസ്കത്തില്‍ വന്നു സുല്താനോട് ഇവദ് പരാതി പറഞ്ഞു. വേണ്ടത്ര ഫലം കിട്ടിയില്ല എന്ന് കണ്ടപ്പോള്‍ ദോഫാറില്‍ തിരിച്ചെത്തിയ ഇവദ് തന്റെ അനുയായികളുമായി നേരെ സലാല കോട്ട പിടിച്ചെടുത്തു. അവിടെ അപ്പോള്‍ മുപ്പത്‌ സൈനിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവരം അറിഞ്ഞപ്പോള്‍ 1880 ല്‍ 180 സൈനികരുള്ള ഒരു പടയെ സുല്‍ത്താന്‍ അയച്ചു. ഖമീസ് ബുസൈദിയും സുലൈമാനും തന്നെ പട നയിച്ചു. ദോഫാറുകാര്‍ക്ക് സുല്‍ത്താന്റെ ഭരണം വേണ്ട എങ്കില്‍ തിരിച്ചു പോരാനും ഇവദ് മാത്രമാണ് പ്രശ്നക്കാരന്‍ എങ്കില്‍ കാര്യമായി തിരിച്ചടിക്കാനും ആയിരുന്നു നിര്‍ദ്ദേശം. ഈ സമയത്ത് തുര്‍ക്കി സൈന്യം ഖത്തര്‍ വഴിയോ യമന്‍ വഴിയോ തന്റെ രാജ്യത്ത്‌ വരുമെന്ന പേടിയില്‍ ആയിരുന്നു സുല്‍ത്താന്‍. ഇതിനിടെ ഫദലിനോട് കൂറ് പ്രകടിപ്പിക്കുന്ന ചില ആളുകള്‍ സലാല കോട്ട ആക്രമിക്കുകയും ഇവാദില്‍ നിന്ന് കോട്ട പിടിച്ചടക്കുകയും ചെയ്തു. സുല്‍ത്താന്റെ സൈന്യം സലാല യില്‍ എത്തിയപ്പോള്‍ ഇവദ് അവിടെ നിന്നും ഓടി പര്‍വ്വത പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടു.

പര്‍വ്വത പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ട ഇവദ് അവിടെ നിന്ന് വീണ്ടും സുല്‍ത്താനെ പ്രീതി പെടുത്താനും തന്നെ ദോഫാറിന്റെ പ്രതിനിധി ആക്കാനും ശ്രമം നടത്തി. എന്നാല്‍ എന്ത് കൊണ്ടോ സുല്‍ത്താന്‍ അത് ചെയ്തില്ല. ഫദലിനെ പുറത്തു ചാടിക്കാന്‍ കരുക്കള്‍ നീക്കിയ ആള്‍ എന്ന നിലക്കും മറ്റും ദോഫാര്‍കാര്‍ക്ക്‌ അദ്ദേഹത്തെ വേണ്ടത്ര ദഹിച്ചില്ല എന്ന് ചുരുക്കം. സുല്‍ത്താന്റെ പ്രതിനിധി സുലൈമാന്‍ തന്നെ തല്‍ക്കാലം തുടര്‍ന്നു. തുടര്‍ന്നും ദോഫാറില്‍ അല്ലറ ചില്ലറ കലാപങ്ങള്‍ അരങ്ങേറി. ഒരു സമയത്ത് സുലൈമാനെ ഉപരോധിച്ചു ജനങ്ങള്‍ പ്രയാസപ്പെടുത്തി. ദോഫാര്‍ ഒരു അസ്ഥിര മേഖല ആയി മാറിക്കൊണ്ടിരുന്നു.

കോണ്‍സ്റ്റന്റിനേപ്പിളില്‍ തുര്‍ക്കി സുല്‍ത്താന്റെ മന്ത്രി  


ഈ അവസരത്തില്‍ ഫദല്‍ തന്റെ ഇസ്ലാമിക രാഷ്ട്രം മടങ്ങി വരണം എന്ന് അതിയായി ആഗ്രഹിച്ചു. സ്വന്തം നിലക്ക്‌ ചില പരിശ്രമങ്ങള്‍ നടത്തി എങ്കിലും വിജയിച്ചില്ല. പിന്നീട് മക്കയിലെ തന്റെ പരിചിതനായ ഗവര്‍ണറെ കണ്ടു സഹായം അഭ്യര്‍ഥിച്ചു. മക്കാ ഗവര്‍ണര്‍, അബ്ദുല്‍ മുത്തലിബ് അല്‍ അഫന്ദി  തുര്‍ക്കി സുല്‍ത്താനോട് ഫദലിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടു കത്തയച്ചു. . കാരണം, മസ്കത്തിലേക്ക് ദോഫാര്‍ കൂട്ടിചെര്‍ക്കപ്പെട്ടാല്‍ അത് വലിയ ക്ഷീണം ആകും എന്നാണു അദ്ദേഹം കണ്ടത്‌. ആയിടക്ക് തുര്‍ക്കി സുല്‍ത്താന്‍ യമാനിലെക്ക് ഒരു മുന്നേറ്റം നടത്തി. യാഫീ മേഖല പിടിച്ചടക്കിയപ്പോള്‍ അവിടത്തെ ഗവര്‍ണര്‍ ആയി ഫാദല്‍ ആണ് നിയോഗിക്കപ്പെട്ടത്. യാഫീ മേഖലയില്‍ ഇരുന്നു ഫദല്‍ ദോഫാറിലെ ഗോത്ര നേതാക്കളുമായി ബനധപ്പെട്ടു തന്റെ രാജ്യം തിരിച്ചു പിടിക്കാന്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ഫദല്‍ ഹദര്‍മൌത്തില്‍ എത്തി. അവിടെ നിന്ന്  ഈജിപ്ത്  സന്ദര്‍ശിച്ചു. ഈ അവസരത്തില്‍ തുര്‍ക്കി സുല്‍ത്താന്‍ ഫദലിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങിനെ സുല്‍ത്താന്റെ നിര്‍ദ്ദേശപ്രകാരം ഫദല്‍ കോണ്‍സ്റ്റന്റിനേപ്പിളില്‍ എത്തി തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ്‌ രണ്ടാമനെ സന്ദര്‍ശിച്ചു. വലിയ സ്വീകരണമാണ് സുല്‍ത്താന്റെ കൊട്ടാരത്തില്‍ ഫദലിന് ലഭിച്ചത്. മന്ത്രി സ്ഥാനവും പാഷ എന്ന സ്ഥാനവും നല്‍കി സുല്‍ത്താന്‍ അദ്ദേഹത്തെ ആദരിച്ചു. അറേബ്യന്‍ വിഷയങ്ങളില്‍ സുല്‍ത്താനെ ഉപദേശിക്കുന്ന മുതിര്‍ന്ന ഉപദേശകന്‍ ആയിരുന്നു ഫദല്‍. നിരവധി കാര്യങ്ങളില്‍ സുല്‍ത്താനെ ഉപദേശിക്കാനും മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും കഴിവുള്ള ഒരാളായി വേഗം സുല്‍ത്താന്റെ മനസ്സില്‍ ഫദല്‍ ഉന്നത സ്ഥാനീയന്‍ ആയി. . ഉപദേശകരും മന്ത്രിമാരും ഒക്കെ എതിര്‍ത്തെങ്കിലും ദോഫാര്‍ വിഷയത്തില്‍ സുല്‍ത്താന്‍ ഫദലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കാരണം അറേബ്യയില്‍ ബ്രിട്ടീഷുകാരുടെ സ്വാധീനം കുറച്ചു കൊണ്ട് വരല്‍ മുസ്ലിം ലോകത്തിന്റെ ആവശ്യമാണ്‌ എന്ന് സുല്‍ത്താന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

മറുഭാഗത്ത്‌ സുല്‍ത്താന്റെ ഈ പ്രവൃത്തി തങ്ങളോടുള്ള ഒരു യുദ്ധ പ്രഖ്യാപനം ആയി ബ്രിട്ടീഷുകാര്‍ വ്യാഖ്യാനിച്ചു. ഖത്തറിനടുത്ത് അഹ്സായിലും യമന്‍ പ്രദേശങ്ങളിലും തുര്‍ക്കി സൈന്യം വരുന്നത് അവര്‍ കണ്ടിരുന്നു. പുറമെ തങ്ങള്‍ ഇന്ത്യയില്‍ നിന്നു പുറത്താക്കിയ ഫദലിനെ തങ്ങളുടെ  കീഴിലുള്ള ഒരു പ്രദേശത്ത്‌ ഭരണാധികാരി ആക്കാന്‍ സുല്‍ത്താന്‍ ശ്രമിക്കുന്നതായി അവര്‍ ഉത്കണ്ഠപ്പെട്ടു .

കോണ്‍സ്റ്റന്റിനേപ്പിളില്‍ ആയിരിക്കെ ദോഫാര്‍ പ്രവിശ്യയെക്കുറിച്ചും അതിന്റെ നയതന്ത്ര പ്രാധാന്യത്തെ കുറിച്ചും ഫദല്‍ സുല്‍ത്താനെ ധരിപ്പിച്ചു. അത് തിരിച്ചു പിടിച്ചു ഒരു പ്രവിശ്യയായി അംഗീകരിക്കാനും തന്നെ അവിടത്തെ ഭരണാധികാരി ആക്കാനും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പക്ഷെ, ദോഫാര്‍കാരെക്കുറിച്ച മുന്നറിയിപ്പും മസ്കത്ത്‌ സുല്‍ത്താനും ബ്രിട്ടീഷുകാര്‍ക്കും ഫദലിനോടുള്ള വിരോധവും അറിയാവുന്ന ഉപദേശകര്‍ സുല്‍ത്താനെ അതില്‍ നിന്നും വിലക്കി.

കോണ്‍സ്റ്റന്റിനേപ്പിളില്‍ ആയിരിക്കെ 1883 ല്‍ ഫദല്‍ മസ്കത്തിലെ സുല്ത്താന് ഒരു കത്തയച്ചിരുന്നു. ബ്രിട്ടീഷുകാരുമായി സൗഹൃദം ആണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ദോഫാര്‍ പ്രവിശ്യയില്‍ നിന്ന് പിന്മാറണം എന്നും അതില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതെ സമയം മക്കയിലെ പുതിയ ഗവര്‍ണര്‍ അന്‍വര്‍ റഫീക്ക്‌ പാഷ മസ്കത്തിലെ സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദിന്  ഒരു കത്തെഴുതി. സയ്യിദ്‌ ഫദലിന് വേണ്ടി ദോഫാര്‍ ഒഴിഞ്ഞു കൊടുക്കണം എന്ന് അതില്‍ ആവശ്യപ്പെട്ടിരുന്നു. . അതിനു പുറമേ വളരെ ആദരവോടെ പേര് പരാമര്‍ശിച്ചിരിക്കുന്ന സയ്യിദ്‌ ഫദല്‍ സുല്‍ത്താന്റെ മന്ത്രിയും അയല്‍വാസിയും സുഹൃത്തും ആണെന്ന് കൂടി പരാമര്‍ശിച്ചിരിക്കുന്നു. ആര്‍ ഡബ്ലിയു ബെയ്ലി തന്റെ റെകോര്‍ഡ്സ് ഓഫ് ഒമാനില്‍ രേഖപ്പെടുത്തിയ അതിലെ വരികള്‍ ഇങ്ങിനെ വായിക്കാം.

“the Sultan (Turki) had sent troops to Dhofar and this was ‘certainly hurtful to the dignity of the Sublime Government and to your own, for His Excellency Sayyid Fadl Pasha is a guest of the Sublime Government and one of its wazirs and your friend and neighbour.’ The Sherief advised the Sultan ‘to repair the mischiefby directing any people of yours in Dhofar, if there is any one at allthat as soon as any person shall arrive from His Excellency Sayyid Pasha at Dhofar, they are to give up the place to him and clear out...”

കത്ത് പക്ഷെ, വിപരീത ഫലം ആണ് ഉണ്ടാക്കിയത് ബ്രിട്ടീഷുകാര്‍ തന്നെ സഹായിക്കും എന്ന് ഉറച്ചു വിശ്വസിച്ച മസ്കത്ത്‌ സുല്‍ത്താന്‍ ദോഫാര്‍ കാലങ്ങളായി ഒമാന്‍ സുല്‍ത്താന്മാരുടെ കയ്യിലാണെന്നും ഫദല്‍ പുറത്തു നിന്ന് വന്ന ആളാണ്‌ എന്നും അതിനാല്‍ അത് അനുവദിച്ചു കൊടുക്കില്ല എന്നും മറുപടി എഴുതി.

ദോഫാര്‍ തരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍
1883 ല്‍ ബിര്ട്ടീഷ് ഇന്ത്യയിലെ ബോംബെ ഭരണകൂടത്തിനു അവിടത്തെ തുര്‍ക്കി കോണ്‍സുല്‍ വഴി ഫദല്‍ ഒരു പരാതി അയച്ചു. മസ്കത്തിലെ സുല്‍ത്താന്‍ അനാവശ്യമായി ദോഫാറില്‍ ഇടപെടുന്നത് സംബന്ധിച്ചു ആയിരുന്നു അത്. എന്നാല്‍ ബ്രിട്ടീഷ്‌ ഭരണകൂടം അത് വേണ്ടത്ര പരിഗണിച്ചില്ല. 1886 ആയപ്പോഴേക്കും ദോഫാര്‍ തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമവും നടത്തും എന്നായിരുന്നു ഫദലിന്റെ തീരുമാനം. ഇക്കാലയളവില്‍ മുഴുവനും അദ്ദേഹം തുര്‍ക്കിയില്‍ ഒരു മന്ത്രിസ്ഥാനം വഹിച്ചു സുല്‍ത്താന്റെ പ്രത്യേക ഉപദേഷ്ടാവായി കഴിയുകയായിരുന്നു. പക്ഷെ എല്ലായ്പ്പോഴും ബ്രിട്ടീഷുകാര്‍ തുരങ്കം വെച്ച് കൊണ്ടിരുന്നു.

അങ്ങിനെയിരിക്കെ, ഹിജാസില്‍ നിന്ന് ഒരു കപ്പല്‍ ബ്രിട്ടീഷ്‌ കോടി പാറിച്ച്  ഫദലിന്റെ മകന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ യമനിലെക്ക് വന്നു. അതില്‍ ഫദലിന്റെ പതിനാറു അനുയായികളും മക്കാ ഗവര്‍ണറുടെ നൂറു പടയാളികളും ഉണ്ടായിരുന്നു. കപ്പലില്‍ ധാരാളം ആയുധങ്ങളും പടക്കോപ്പുകളും ഉണ്ടായിരുന്നു. ഏദന്‍ ലക്ഷ്യമാക്കി വന്ന കപ്പല്‍ ആയുധം ഇറക്കാന്‍ സാധിക്കാത്ത നിയമം നിലനിന്നിരുന്നതിനാല്‍ അന്നത്തെ ബ്രിട്ടീഷ്‌ യമനിലെ ഏദന്‍ സുല്‍ത്താന്‍ കപ്പല്‍ തിരിച്ചു വിട്ടു. മുഹമ്മദിന്റെ ലക്‌ഷ്യം അത് തന്നെ ആയിരുന്നു. അവര്‍ നേരെ ദോഫാറില്‍ വന്നിറങ്ങി. അങ്ങിനെ കുറച്ചു ദിവസത്തിന് ശേഷം ആ കപ്പല്‍  ഒരു തുര്‍ക്കി കോടി പാറിച്ച് സലാല തുറമുഖത്ത്‌ അടുത്തു. തുര്‍ക്കി സുല്‍ത്താനില്‍ നിന്ന് പ്രയാസപ്പെടുന്ന ദോഫാറിലെ ജനങ്ങള്‍ക്കുള്ള പണവുമായിട്ടായിരുന്നു അതെന്നു പറയപ്പെട്ടു. അത്തരത്തില്‍ കുറെ പണവും കൂട്ടത്തില്‍ ആയുധങ്ങളും അതില്‍ ഉണ്ടായിരുന്നു. നേരത്തെ മക്കയില്‍ നിന്നു കൊണ്ട് വന്നതില്‍ കുറച്ചു ആയുധങ്ങള്‍ മാത്രമേ കപ്പലില്‍ വെച്ചുള്ളൂ, കുറച്ചു ആയുധങ്ങള്‍ ആല്‍ കസീര്‍ ഗോത്രത്തിന്റെ അടുത്തു ഭദ്രമായി സൂക്ഷിച്ചിരുന്നു. ആല്‍ കസീറിനെ സംബന്ധിച്ചിടത്തോളം അവര്‍ മക്കയില്‍ വെച്ച് ഭരണാധികാരിയായി ഫദലിന്  കരാര്‍ നല്‍കിയവര്‍ ആണ്. അവരുടെ മനസ്സില്‍ ഭരണാധികാരി അപ്പോഴും ഫദല്‍ തന്നെ ആയിരുന്നു. ( ആ സമയത്ത് ഫദല്‍ ദോഫാരില്‍ എത്തി എന്നും ആറു മാസം കൂടി ഭരിച്ചു എന്നും വേണ്ടല്‍ ഫിലിപ്പ്‌ എഴുതിയതായി അറബി പരിഭാഷയില്‍ കാണുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. )
 
പക്ഷെ ഇങ്ങിനെയൊക്കെ വന്നെങ്കിലും, ഫദലിന്റെ ഓരോ നീക്കങ്ങളും വീക്ഷിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ആ ഉദ്യമം വിഫലമാക്കി. അതിനാല്‍ ഈ നീക്കം  പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന് വേണം പറയാന്‍. കാരണം ദോഫാറില്‍ ഏറ്റു മുട്ടുവാന്‍ പടകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ആരോട് ഏറ്റുമുട്ടും? ഏതായാലും ചെറിയ സംഘര്‍ഷങ്ങള്‍ തുടര്‍ന്നു. 1886 ന്റെ പകുതിയില്‍ തുര്‍ക്കി സുല്‍ത്താന്റെ പ്രതിനിധി ബസറയിലെ ഗവര്‍ണര്‍ മസ്കറ്റ്‌ സുല്‍ത്താന് ഒരു മുന്നറിയിപ്പ്‌ നല്‍കി. പക്ഷെ അദ്ദേഹം അത് അവഗണിച്ചു. അതിനിടെ ഫദല്‍ വീണ്ടും ഏദനിലെ ബ്രിട്ടീഷ്‌ പ്രതിനിധിക്കും ഇന്ത്യയിലെ ബ്രിട്ടീഷ്‌ വൈസ്രോയിക്കും ദോഫാര്‍ പ്രശ്ന കലുഷിതമാണെന്നും തന്നെ അവിടെ ഭരിക്കാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടു വീണ്ടും എഴുതിയിരുന്നു. എന്നാല്‍ അത് ആരും മുഖ വിലക്ക് എടുത്തില്ല. 1886 അവസാനം മസ്കറ്റ്‌ സുല്‍ത്താന്‍ വീണ്ടും ദോഫാറിലേക്ക് പുതിയ ഗവര്‍ണറെ നിശ്ചയിച്ചു. പക്ഷെ ഒരു വര്ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പ്‌ തന്നെ അദ്ദേഹത്തിന് മടങ്ങി പോരേണ്ടി വന്നു. സുല്‍ത്താന്‍ വീണ്ടും സുലൈമാനെ തന്നെ ഗവര്‍ണറായി അയച്ചു.

എന്നാല്‍ സുലൈമാനെ ഉപരോധിക്കാന്‍ ആണ് ദോഫാറുകാര്‍ തുനിഞ്ഞത്‌. പക്ഷെ, അഭ്യന്തര സംഘര്‍ഷങ്ങള്‍ കുറവായതിനാല്‍ തന്റെ പുത്രന്മാര്‍ ഫഹദിന്റെയും  ഫൈസലിന്‍റെയും നേതൃത്വത്തില്‍ സുല്‍ത്താന്‍ ഒരു പടയെ അങ്ങോട്ട്‌ അയച്ചു. ആ ശ്രമം വിജയിച്ചു. ഇതിനു ശേഷം മസ്കത്ത് സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സഈദ്‌ 1888 ല്‍ മരണപ്പെട്ടു. തുടര്‍ന്ന് ഫൈസല്‍ അധികാരമേറ്റു. ഫൈസലിന്റെ ഭരണകാലത്ത്‌ നൂറു പടയാളികളോടെ സുലൈമാന്‍ ദോഫാര്‍ ഗവര്‍ണറായി തുടര്‍ന്നു. തുടര്‍ന്നു ക്രമേണ ആ സ്വാധീനം അയഞ്ഞു. ഈ അവസരത്തില്‍ ഫദലിന് വേണ്ടമെങ്കില്‍ ദോഫാറിലേക്ക് മടങ്ങാമായിരുന്നു. പക്ഷെ, അദ്ദേഹം അപ്പോള്‍ കോണ്‍സ്റ്റന്റിനേപ്പിളില്‍ ഒരു പ്രധാന ഉത്തരവാദിത്തം വഹിക്കുകയായിരുന്നു. തന്റെ മക്കള്‍ ഒക്കെ അവിടത്തെ സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥരും. തുര്‍ക്കി സുല്‍ത്താന്‍ അവര്‍ക്ക്‌ വലിയ പദവികളും നല്‍കി. അവരുടെ പേരുകളില്‍ രാജകീയ ജോലിയുടെ അടയാളം ഉണ്ടായിരുന്നു. സഹല്‍ പാഷ, ഹസാന്‍ പാഷ, മുഹമ്മദ്‌ ബേഗ്, അഹമ്മദ്‌ ബേഗ് .

രസകരമായ ഒരു വസ്തുത ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയത്, തന്റെ പോരാട്ടത്തില്‍ ഉടനീളം ഫദലിന് മലബാറില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു എന്നുള്ളതാണ്. തുര്‍ക്കിയില്‍ ആയിരിക്കെ അത് ക്രമേണ ചുരുങ്ങി വന്നു. (ജെ ജെ ലോറിമര്‍)

1894ല്‍ ഫദല്‍ തുര്‍ക്കിയിലെ ബ്രിട്ടീഷ്‌ കൊണ്സുലിനെ കണ്ടു ദോഫാറിലെക്ക് തിരിച്ചു പോകാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. അതിനു അനുവദിച്ചാല്‍, ബ്രിട്ടീഷ്‌ ഇന്ത്യയിലെ മിക്ക നാട്ടുരാജ്യങ്ങളുമായി കച്ചവട ബന്ധം ഉണ്ടാക്കാം എന്നും മധ്യപൌരസ്ത്യ ദേശത്ത് നല്ല കച്ചവടം നടത്താന്‍ ഇംഗ്ലീഷുകാരെ സഹായിക്കാം എന്നും അടിമ വ്യാപാരം അവസാനിപ്പിക്കുന്നതില്‍ പരസ്പരം സഹകരിക്കാം എന്നും അറിയിച്ചു.  എന്നാല്‍ ബ്രിട്ടീഷുകാര്‍ അത് വേണ്ടത്ര പരിഗണിച്ചില്ല.

1895 ല്‍ ഫദലിന്റെ പുത്രന്‍ സഹല്‍ പാഷ, ഈജിപ്ത് സുല്‍ത്താന്‍ ഖുവൈദി അബ്ബാസ്‌ രണ്ടാമന്റെ അതിഥിയായി കൈറോയില്‍ താമസിക്കുമ്പോള്‍ അവിടത്തെ കോണ്‍സുലുമായി ബന്ധപ്പെട്ടും ദോഫാറി ലേക്ക് തിരികെ വരാന്‍ ഒരു ശ്രമം നടത്തിയിരുന്നു, പക്ഷെ, അതും വിജയിച്ചില്ല. പക്ഷെ അതോടെ തങ്ങളുടെ അധീനത്തില്‍ ഉള്ള ഈജിപ്തിലെ പ്രദേശങ്ങളിലും ജിദ്ദയിലും ദോഫാറിലും ശക്തമായ സൈനിക സാന്നിധ്യം വേണം എന്ന നിലപാടില്‍ ബ്രിട്ടീഷുകാര്‍ എത്തി. മസ്കത്ത് സുല്‍ത്താനെ ഈ വിഷയത്തില്‍ സഹായിക്കാന്‍ അവര്‍ തീരുമാനിച്ചു. പ്രത്യേകിച്ചും ഫദലിന് തുര്‍ക്കി സുല്‍ത്താന്റെ പിന്തുണ ഉണ്ട് എന്നുള്ളത് അവരെ ഭയപ്പെടുത്തി.

അതിനിടെ ദോഫാറില്‍ സുല്ത്താന് എതിരായി കലാപം ശക്തമായി. 1895 ല്‍ നടന്ന കലാപത്തില്‍ മസ്കറ്റ്‌ സുല്‍ത്താന്‍ നിയോഗിച്ച ദോഫാര്‍ ഗവര്‍ണറുടെ മകനെയും കലാപകാരികള്‍ കൊന്നു. ഗവര്‍ണര്‍ സുലൈമാനെ തുറങ്കില്‍ അടച്ചു. പെട്ടെന്നുള്ള കലാപത്തിനു കാരണം ആല്‍ കസീര്‍ ഗോത്രത്തിലെ ചിലരെ പിടിച്ചു ജയിലില്‍ അടച്ചതായിരുന്നു. കലാപത്തെ തുടര്‍ന്ന് മസ്കത്ത് സുല്‍ത്താന്റെ നിയന്ത്രണം മിര്ബാത്തില്‍ മാത്രമായി ചുരുങ്ങി. മസ്കത്ത് സുല്‍ത്താനെ സഹായിക്കാന്‍ ഇത്തവണ ബ്രിട്ടീഷുകാര്‍ തയാറായി. എന്നാലും ആ സൈനിക മുന്നേറ്റം വേണ്ടത്ര വിജയിച്ചില്ല.

സയ്യിദ്‌ ഫദലിനോട് ദോഫാറിലെ പ്രബല ഗോത്രം ആല്‍ കസീറിനു ഉണ്ടായിരുന്ന വിധേയത്വം ആണ് മസ്കറ്റിനെതിരെ കലാപമായി പൊട്ടി പുറപ്പെട്ടത്‌ എന്ന് വീക്ഷിക്കുന്നവര്‍ ഉണ്ട്. മസ്കറ്റ്‌ സുല്‍ത്താന്‍ മുന്‍കൈ എടുത്തു ഒരു ബ്രിട്ടീഷ്‌ പ്രതിനിധി ദോഫാറിലെ നേതാക്കളുമായി സംസാരിച്ചെങ്കിലും തുര്‍ക്കി സാമ്രാജ്യത്തിന്റെ പതാക ഏന്തി അവര്‍ അത് നിരസിച്ചു. ഇനിയുള്ള കാലത്ത്‌ തങ്ങളുടെ ഉറച്ച പിന്തുണ മസ്കറ്റ്‌ സുല്ത്താന് വാഗ്ദാനം ചെയ്തു ബ്രിട്ടീഷ്‌ പ്രതിനിധി മടങ്ങി. അതില്‍ ബ്രിട്ടീഷുകാര്‍ക്കുള്ള താല്പര്യം തുര്‍ക്കി സുല്‍ത്താന്‍ ദോഫാരില്‍ വരാന്‍ പാടില്ല എന്നതിലുപരി മസ്കത്ത്‌ സുല്‍ത്താന്‍ ഫ്രഞ്ചുകാരോട് സഹായം ചോദിച്ചു കളയുമോ എന്ന പേടി ആയിരുന്നു. സൂറിലെ ചില കപ്പലുകള്‍ ഫ്രഞ്ച് പതാക ഉപയോഗിച്ച് ബ്രിട്ടീഷുകാരുടെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടിരുന്ന ഒരു സമയം കൂടി ആയിരുന്നു അത്.

അതേ സമയം, തുര്‍ക്കിയില്‍ ഫദല്‍ സുല്‍ത്താന്റെ വലം കയ്യായിരുന്നു. ഫദലിന്റെ പാണ്ഡിത്യവും സയ്യിദ് കുടുംബം എന്ന ഖ്യാതിയും പുറമേ, മക്ക, ഈജിപ്ത്, ദോഫാര്‍, യമന്‍, മലബാര്‍, സാന്‍സിബാര്‍ തുടങ്ങിയ നാട്ടുകാരുമായി ഫദല്‍ തങ്ങളുടെ ബന്ധവും കത്തിടപാടുകളും അദ്ദേഹത്തിന്റെ ആഗോള വ്യക്തിത്വം സുല്ത്താന് ബോധ്യപ്പെടുത്തി കൊടുത്തു. തന്റെ അറേബ്യന്‍ കാര്യങ്ങള്‍ക്കുള്ള ഉപദേശകന്‍ ആയും പാന്‍ ഇസ്ലാം നടപ്പില്‍ വരുത്താനുള്ള പണ്ഡിതന്‍ ആയും സുല്‍ത്താന്‍ ഫദലിനെ കണ്ടു.

ബാബുല്‍ ആലി കൊട്ടാരത്തില്‍ വലിയ പദവി ഉള്ള വ്യക്തി ആയിരുന്നു ഫദല്‍. എല്ലാവരും എഴുന്നേറ്റു നിന്ന് ബഹുമാനിക്കുന്ന, കൈമുത്തുന്ന ഒരു വലിയ വ്യക്തിത്വമായി ഫദലിനെ മറ്റു ശൈഖുമാര്‍ കണ്ടതായി റോജര്‍ അല്ലന്‍ രേഖപ്പെടുത്തുന്നു. തന്റെ പുസ്തകത്തില്‍ (ഇസ്താംബുള്‍ തുര്‍ക്കി സുല്‍ത്താന്മാരുടെ കീഴില്‍), അവിടത്തെ വിദേശികളായ ഉപദേശകരെയും ശൈഖുമാരെയും പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ ഫദല്‍ തങ്ങളെ ശൈഖ്‌ സയ്യിദ് ഫദല്‍ പാഷ അല്‍ മലബാരി അല്‍ മക്കി എന്നാണ് പരിചയപ്പെടുത്തുന്നത്. സയ്യിദ് ഫസലിന് സുല്‍ത്താന്റെ അടുത്ത് പ്രത്യേക സ്ഥാനം നല്‍കുകയും നല്ല ശമ്പളം നല്‍കുകയും സുല്‍ത്താന്റെ കൊട്ടാരത്തിന് അടുത്ത് തന്നെ ഒരു വീട് വെച്ച് നല്‍കുകയും ചെയ്തു.

ഈസാ ബ്ലൂമി നിരീക്ഷിക്കുന്നത് അനുസരിച്ച് , ഫദല്‍ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി നിരവധി ശൈഖുമാരെയും പണ്ഡിതരെയും സ്വാധീനിക്കുകയും തന്റെ പാന്‍ ഇസ്ലാം മിഷന് ഉപയോഗപ്പെടുത്തുകയും ചെയ്തു എന്ന് കാണുന്നു. അന്നത്തെ ഹറമുകളുടെ മുഫ്തി ആയിരുന്ന അഹ്മദ് ദഹ്ലാനുമായി ഫദല്‍ ആദ്യമേ നല്ല സൌഹൃദത്തില്‍ ആയിരുന്നു. അദ്ദേഹത്തെയും ഫദല്‍ കൂട്ടുപിടിച്ചു. 1886  ല്‍ പ്രസിദ്ധ പണ്ഡിതന്‍ ഇബ്നു സുമയ്തിനെ തുര്‍ക്കിയില്‍ ഫദല്‍ വിളിച്ചു വരുത്തിയതായും സാന്സിബാറില്‍ ഇസ്ലാമിക ഭരണം നടപ്പില്‍ വരുത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതായും ഈസാ ബ്ലുമി പറയുന്നു.  



മരണം
ഒടുവില്‍ ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ ദോഫാര്‍ ഉപരോധിച്ചു. കലാപം നടത്തുന്ന നേതാക്കളുമായി സംസാരിച്ചു. അവര്‍ ഫദലിനോടും തുര്‍ക്കിയോടും ഉള്ള കൂറ് തുറന്നു പറഞ്ഞു. ഒരു പാട് ആവശ്യങ്ങളും ഉന്നയിച്ചു. ചില ആവശ്യങ്ങള്‍ ഉന്നയിച്ചു മസ്കതിന്റെ കീഴില്‍ ആകാന്‍ രണ്ടു ദിവസത്തെ സമയം നല്‍കി. അത് അംഗീകരിക്കുകയും സുലൈമാന്‍ മോചിതന്‍ ആവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഫദലിനോട് കൂറ് പുലര്‍ത്തുന്നവരും സുന്നികളുമായവര്‍ നടത്തിയ കലാപങ്ങള്‍ ആണ് ഇവയെങ്കിലും ഫദലിന് അതില്‍ നേരിട്ടോ അല്ലാതെയോ ഒരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. പക്ഷെ, ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കാനും ദോഫാര്‍ അഭിവൃദ്ധിപ്പെടാനും അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചു. ഈ കലാപങ്ങള്‍ നടക്കേ, ഒരിക്കല്‍കൂടി ഫദല്‍ തുര്‍ക്കിയിലെ ബ്രിട്ടീഷ്‌ അംബാസഡറെ കണ്ടു ദോഫാര്‍ സ്വതന്ത്രമാക്കേണ്ടതിന്റെ ആവശ്യകതയും മറ്റും ഊന്നി പറഞ്ഞു. എന്നാല്‍ ഇത്തവണ ദോഫാര്‍ ബ്രിട്ടീഷ്‌ അധീന പ്രദേശമാണെന്നും ഫദലിന് അവിടെ ഒരു കാര്യവുമില്ലെന്നും അത് വഴി ഒരു പ്രതിനിധിയും ഫദല്‍ അയക്കരുതെന്നും ബ്രിട്ടീഷുകാര്‍ മറുപടി നല്‍കി. 1899 ല്‍ സലാലയില്‍ ഒരു കലാപം കൂടി ഉണ്ടായതായി കാണാം. പക്ഷെ, അതും അടിച്ചമര്‍ത്തപ്പെട്ടു. 

കോണ്‍സ്റ്റന്റിനേപ്പിളില്‍ സ്ഥിര താമസമാക്കിയ ഫദല്‍ അവസാന കാലങ്ങളില്‍ ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാന്‍ ഇസ്ലാമിക വീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പഠിക്കുന്ന ആളായി മാറി എന്ന് പറയപ്പെടുന്നു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ തന്നെ അതിന്റെ വക്താവായിരുന്നു. പക്ഷെ, ഇത് പരമ്പരാഗതമായി സുല്‍ത്താന്റെ കൂടെ ഉണ്ടായിരുന്ന ഒരു പാട് മന്ത്രിമാര്‍ക്കും ഉപദേശകര്‍ക്കും അത്ര ദഹിച്ചിരുന്നില്ല. അവര്‍ സുല്‍ത്താനെയും ഫദല്‍ തങ്ങളെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നു. ഒരിടക്ക് സുല്‍ത്താന്‍ എന്തോ ആവശ്യത്തിനു തങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ച സയ്യിദ് അഹ്മദ് അസ്അദിന്റെ മുഖത്തേക്ക് ഫദല്‍ തുപ്പിയതായി റോജര്‍ അല്ലന്‍ പറയുന്നുണ്ട്. തന്നെയും സുല്താനെയും തെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് ഭയപ്പെട്ടയിരുന്നു അത്.

എന്നാല്‍ ഇങ്ങിനെയുള്ള വിഷയങ്ങള്‍ കൂടിക്കൂടി വരികയും ഒടുവില്‍ ഫദല്‍ ഒരു വീട്ടു തടങ്കലില്‍ ആവുകയും ചെയ്തു. സയ്യിദ് ഫദല്‍ തങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി ആണ് സുല്‍ത്താന്‍ അത് ചെയ്തത്. പക്ഷെ, വീട്ടു തടങ്കലില്‍ ആയിരിക്കെ ആണ് ഫദല്‍ മരണപ്പെട്ടത് എന്ന് ആന്‍ കെ  ബാംഗ് രേഖപ്പെടുത്തുന്നു.  1901  ല്‍ കോണ്‍സ്റ്റന്റിനേപ്പിളില്‍ വെച്ച് തന്റെ 78 )ആം വയസ്സില്‍ ഫദല്‍ മരണപ്പെട്ടു. അതോടെ പിന്നെ ദോഫാറില്‍ കലാപങ്ങള്‍ ഉണ്ടായില്ല. അതിനു ശേഷം അത് മസ്കത്ത് (ഒമാന്‍) സുല്‍ത്താന്റെ കീഴില്‍ തന്നെ തുടര്‍ന്ന് വന്നു. തുര്‍ക്കിയിലും വ്യത്യസ്‌ത രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പേരമക്കള്‍ ജീവിച്ചിരിക്കുന്നുണ്ട്‌. കേരളത്തില്‍ ഉദിച്ചുയര്‍ന്ന പ്രതിഭാശാലിയായ ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്നു ഫദ്‌ല്‍ തങ്ങള്‍. അസാധാരണമായ ധീരതയും നവോത്ഥാന വാഞ്‌ഛയും പ്രതിഫലിച്ച ആ ജിവിതം അസദൃശമായ വഴികളിലൂടെയാണ്‌ സഞ്ചരിച്ചുനീങ്ങിയത്‌. ഇസ്‌ലാമിക ആദര്‍ശങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത ജീവിതമായിരുന്നു സയ്യിദ്‌ അലവി തങ്ങളുടേതും പുത്രന്റേതും.

ഫദല്‍ തങ്ങളുടെ മരണ വാര്‍ത്ത മലബാറില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കി. അതായിരുന്നു തുടര്‍ന്നുണ്ടായ മാപ്പിള കലാപങ്ങളിലേക്ക് നയിച്ചത് എന്ന് നിരീക്ഷിക്കപെട്ടിട്ടുണ്ട്. 1935ല്‍ സി. രാജഗോപാലാചാരിക്ക് കീഴില്‍ മദ്രാസ്‌ ജനപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ മമ്പുറം പുനരുത്ഥാന കമ്മിറ്റി ഉണ്ടാക്കുകയും ഫദല്‍ തങ്ങളുടെ മക്കളെയും കുടുംബത്തെയും തിരിച്ചു കൊണ്ട് വരാന്‍ ശ്രമം നടത്തുകയും ചെയ്തു. പക്ഷെ, അതിന്റെ അനന്തരഫലം മുന്നില്‍ കണ്ട ബ്രിട്ടീഷ് സര്‍ക്കാര്‍ അതിനു സമ്മതിച്ചില്ല. പക്ഷെ കമ്മിറ്റിയുടെ ക്ഷണം അനുസരിച്ച് ഫ്രഞ്ച് ഭരണത്തിന്‍ കീഴില്‍ ഉണ്ടായിരുന്ന മാഹിയിലൂടെ ഫദലിന്റെ പേര മകന്‍ അലി മലബാറില്‍ എത്താന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാര്‍ തടഞ്ഞു തിരിച്ചയച്ചു.

ഫദല്‍ എന്ന പണ്ഡിതന്‍
ഫദല്‍ എന്ന ബഹുമുഖ വ്യതിത്വത്തെ അദ്ദേഹത്തിന്റെ പാണ്ഡിത്യം പറയാതെ അനുസ്മരിക്കാന്‍ കഴിയില്ല. തന്റെ ചെറിയ പ്രായത്തില്‍ തന്നെ മലബാറില്‍ വച്ചു അദ്ദേഹം എഴുതിയ ഗ്രന്ഥം ആയിരുന്നു നാട് കടത്താന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്. കോണ്‍സ്റ്റന്റിനേപ്പിളില്‍ ആയിരുന്ന തന്റെ ജീവിതത്തിന്റെ അവസാന ഘട്ടം ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ വലിയ തോതില്‍ വായിക്കാനും പുസ്തകങ്ങള്‍ രചിക്കാനും ആണ് ഫദല്‍ ഉപയോഗിച്ചത്‌. അതിനാല്‍ തന്നെ ഫദല്‍ എന്ന പണ്ഡിതനെ ലോകത്തിനു മറക്കാന്‍ ആവില്ല. പുസ്തകങ്ങളില്‍ തന്റെ നിരീക്ഷണങ്ങളും വ്യക്തി ജീവിതവും അദ്ദേഹം വരച്ചു കാട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രധാന പുസ്തകങ്ങള്‍ ഇവയൊക്കെയാണ് :

അസാസുല്‍ ഇസ്‌ലാം (ഇസ്ലാമിന്റെ അടിസ്ഥാനം) , ബവാരികുല്‍ ഫത്താന ലി തഖ്‌വിയതുല്‍ ബിത്താന (നല്ല സുഹൃത്തുക്കളെ ലഭിക്കാന്‍ വേണ്ട അടിസ്ഥാന്‍ കാര്യങ്ങള്‍) , ത്വീരീഖത്തുല്‍ ഹനീഫ (നേരായ മാര്‍ഗം), കൗകബുദ്ദുറര്‍ (മുത്ത്‌ നക്ഷത്രം), ഹുലലുല്‍ ഇഹ്‌സാന്‍ ലി തഹ്സീനില്‍ ഇന്‍സാന്‍ (മനുഷ്യന്‍ നേരാവാന്‍ ഉള്ള നന്മയുടെ പരിഹാരങ്ങള്‍), ഫുസൂസാതുല്‍ ഇസ്‌ലാം (ഇസ്ലാമിന്റെ പ്രത്യേകതകള്‍), അലാമന്‍ യുവാരില്‍ കുഫ്‌ഫാര്‍ (സത്യനിഷേധികളെ സഹായിക്കുന്നവര്‍ക്ക്‌), അല്‍ ഖൗലുല്‍ മുഖ്‌താര്‍ ഫില്‍മന്‍ഇ അന്‍തഖ്‌യീറില്‍ കുഫ്‌ഫാര്‍, ഫുയൂസാത്തുല്‍ ഇലാഹിയ്യ: ഇഖ്ദ് അല്‍ ഫരീദ് (സ്ത്രീകളെ കുറിച്ച്). ഇതില്‍ ചിലതെല്ലാം തന്റെ പിതാവിന്റെയും പൂര്‍വഗാമികളുടെയും ധീര കഥകള്‍ ആണെന്ന് തോമസ്‌ ക്യൂഹന്‍ അഭിപ്രായപ്പെട്ടിടിടുണ്ട്. പക്ഷെ, അതില്‍ മമ്പുറം തങ്ങളെ കുറിച്ച ഫദലിന്റെ ഓര്‍മ്മകള്‍ അടങ്ങിയ പുസ്തകം ലഭ്യമായാല്‍ മലയാളിക്ക് അത് ഒരു വലിയ ഉപഹാരമായിരിക്കും.

സമാപനം
ഫദല്‍ തങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ ഉടനെ മനസ്സിലേക്ക് എത്തുന്നത് ഒരു ത്രിമാന വ്യക്തിത്വം ആണ്. മലബാറുകാരുടെ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍. ദോഫാറുകാരുടെ സയ്യിദ് ഫദല്‍ ബിന്‍ അലവി മൌലദ്ദവീല, തുര്‍ക്കി സുല്‍ത്താന്റെയും തുര്‍ക്കി ചരിത്രത്തിലെയും സയ്യിദ് ഫദല്‍ പാഷ. ഈ മൂന്നും ഫദലിന്റെ മൂന്ന്‍ വ്യക്തിത്വങ്ങളെ കുറിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. കാരണം ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ പഠിച്ചാല്‍ ഫദല്‍ ആവില്ല. മറിച്ചു, ഒരു ഭാഗം മാത്രമേ ആകൂ. മലയാളത്തില്‍ ഫദല്‍ തങ്ങളെ കുറിച്ച് ഒരുപാട് ലേഖനങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ, അതിലധികവും മലബാറിനെ ചുറ്റിപ്പറ്റി നിന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ മാത്രം വിശകലനം ചെയ്യുന്നതാണ്. നാട് കടന്നതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ ജീവിതം ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുക്കുകയാണ് സാധാരണ പതിവ്.ഈ പഠനം അതില്‍ നിന്ന് വ്യത്യസ്തമായി ഫദല്‍ തങ്ങളുടെ മൂന്നു വ്യക്തിത്വവും അളക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മലബാറില്‍ എന്ത് കൊണ്ട് അദ്ദേഹത്തിന്റെ നാട് കടന്ന ശേഷമുള്ള ചരിത്രത്തിനു വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല എന്നത് അത്ഭുതം തന്നെയാണ്. കാരണം  നാടുകടന്ന ശേഷവും ഫദല്‍ മലബാറിനോട് അടുത്ത ബന്ധം കാത്തു സൂക്ഷിച്ചു. തന്റെ ജീവിതത്തിലുടനീളം  തന്റെ നിലപാടുകള്‍ സാക്ഷാത്കരിക്കാന്‍, അതായത്, രാഷ്ട്രീയവും മതപരവുമായ തന്റെ പോരാട്ടം മുന്നോട്ട് നീക്കാന്‍ അദ്ദേഹത്തിന് സാമ്പത്തികമായി മെച്ചമുണ്ടായിരുന്ന മലബാറിലെ മുസ്ലിംകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചു കൊണ്ടിരുന്നു എന്ന് സഈദ് ബാ ഉമര്‍ പറയുന്നു. തുര്‍ക്കിയില്‍ മന്ത്രി ആയതില്‍ പിന്നെ ആണത്രേ അത് നിന്നത്. റോജര്‍ അല്ലന്‍ പറയുന്നത് അനുസരിച്ച് അദ്ദേഹത്തിന് മലബാറില്‍ നിന്ന് കത്തുകള്‍ വരാറുണ്ടായിരുന്നു. തുര്‍ക്കിയില്‍ ആയിരിക്കുമ്പോള്‍. ആ കത്തുകള്‍ തുര്‍ക്കി സുല്‍ത്താനെ കാണിച്ചു മലബാറില്‍ ഒരിക്കല്‍ താന്‍ ഭരണാധികാരി ആയി തിരിച്ചു പോവും എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നത്രേ. ഫദല്‍ തങ്ങളുടെ മരണം മലബാറില്‍ കോലാഹലമുണ്ടാക്കി എന്നും അതാണ്‌ തുടര്‍ന്നുള്ള മലബാര്‍ കലാപങ്ങളിലെക്ക് നയിച്ചത് എന്നും എം എച്ച് ഇല്യാസ് നിരീക്ഷിക്കുന്നു. എന്ന് വെച്ചാല്‍ നിരന്തര ബന്ധം ഉണ്ടായിരുന്നു എന്ന്. പക്ഷെ ആ നിരന്തര ബന്ധത്തിന്റെ കണ്ണികള്‍ ഒന്നും സയ്യിദ് ഫദലിന്റെ നാട് കടന്നതിനു ശേഷമുള്ള ചരിത്രം രേഖപ്പെടുത്തുന്നതില്‍ എത്തിയില്ല എന്ന് വേണം അനുമാനിക്കാന്‍.

ചില രേഖകള്‍ അനുസരിച്ച് ജമാലുദ്ദീന്‍ അഫ്ഗാനിയുടെ (1838-1897) ശക്തമായ സ്വാധീനം തന്റെ അവസാന നാളുകളില്‍ ഫദല്‍ തങ്ങളേ സ്വാധീനിച്ചു എന്ന് പറയുന്നു. ശക്തമായ പാന്‍ ഇസ്ലാമിസത്തിന്റെ വക്താവായ തങ്ങള്‍ അവസാന കാലത്ത് ഇസ്ലാമില്‍ ഊന്നിയ രാജ്യങ്ങള്‍ ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകത ഊന്നിയിരുന്നു. 1892  ല്‍ സുല്ത്താന്‍ അബ്ദുല്‍ ഹമീദിന്‍റെക്ഷണപ്രകാരം കോണ്‍സ്റ്റാന്റിനേപ്പിളില്‍ എത്തിയ ജമാലുദ്ദീന്‍ അഫ്ഗാനിയുമായി സയ്യിദ് ഫദല്‍ നല്ല ബന്ധം പുലര്‍ത്തി. രണ്ടോ മൂന്നോ വര്‍ഷത്തിന്റെ വ്യത്യാസത്തിലാണ് ഇരുവരും മരിക്കുന്നത്. ഒരു പക്ഷെ ആ സൌഹാര്‍ദ്ദത്തിന്റെയും സ്വാധീനത്തിന്റെയും പാരമ്യതയില്‍ ആവാം ഫദല്‍ തങ്ങള്‍ക്ക് തുര്‍ക്കിയില്‍ ശത്രുക്കള്‍ ഉണ്ടാവുന്നതും തന്റെ ജീവിതാന്ത്യത്തില്‍ ഒരു വീട്ടു തടങ്കലിന് വിധേയമാകേണ്ടി വന്നതും. 

മമ്പുറം സയ്യിദ് ഫദല്‍ പൂക്കോയ തങ്ങള്‍ എന്ന മലയാളി ഒരു സൂഫീ പണ്ഡിതനും തന്റെ ജനങ്ങളെ അധിനിവേശ ശക്തികള്‍ക്കെതിരെ സംഘടിപ്പിച്ച പോരാളിയും ആണ്. ശാഫീ  മദ്ഹബിലെ ഒരു പണ്ഡിതന്‍. സൂഫികളിലെ ബാ അലവി ത്വരീഖത്ത് (ഖാദിരി) പിന്തുടരുന്ന ഒരു പണ്ഡിതന്‍. ഇസ്ലാമിക വിഷയങ്ങളില്‍ ഊന്നി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതാന്‍ പുസ്തകം എഴുതിയ മഹാന്‍.

 ദോഫാറിലെ ഭരണാധികാരിയായ ഫദല്‍ ബിന്‍ അലവി എന്ന വ്യക്തിത്വം ഒരു സൂഫീ ധാരയിലെ ഇമാം എന്നതില്‍ ഉപരി ഒരു രാഷ്ട്രീയ ഇസ്ലാമിന്റെ വക്താവ് കൂടിയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്ലാം വേണം എന്ന് ശഠിച്ച ശക്തനായ ഭരണാധികാരി. ഒരു പക്ഷെ, ഇബ്നു അബ്ദില്‍ വഹാബിന്റെ സലഫി വീക്ഷണത്തോട് യോജിച്ചു നില്‍ക്കുന്ന ഒരു ഭരണാധികാരി.

തുര്‍ക്കിയില്‍ എത്തുമ്പോള്‍ സയ്യിദ് ഫദല്‍ പാഷ പാന്‍ ഇസ്ലാമിസത്തിന്റെ വക്താവ് ആകുന്നു. ജമാലുദ്ദീന്‍ അഫ്ഗാനിയുമായി സൗഹൃദം പുലര്‍ത്തിയ ദോഫാര്‍ ഉള്‍പ്പെടെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ വളര്‍ന്നു വരണം എന്ന് ആഗ്രഹിച്ച ഒരു ശക്തനായ പാന്‍ ഇസ്ലാമിസം വക്താവ്. ഒരു മനുഷ്യന്റെ പഠനത്തിലും ചിന്താ മണ്ഡലങ്ങളിലും വന്ന മാറ്റം. പക്ഷെ ആത്യന്തികമായി അദ്ദേഹം ഒരു സൂഫീ, ഹദറമി പണ്ഡിതന്‍ തന്നെ ആയിരുന്നു. ഇസ്ലാമിനെ മുഴുവനായും ഉള്‍ക്കൊണ്ട ഒരു സാത്വികനായ പണ്ഡിതന്‍. പക്ഷെ, തനിക്ക് ഏറ്റുമുട്ടേണ്ടി വന്ന സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കുതന്തങ്ങള്‍ക്കും  തന്നെ വേണ്ടാം വണ്ണം ഉള്‍കൊള്ളാത്ത മുസ്ലിം സമൂഹത്തിനും മദ്ധ്യേ അദ്ദേഹത്തിന് തന്റെ എല്ലാ സ്വപ്നങ്ങളും പൂവണിയിപ്പിക്കാന്‍ സാധിച്ചില്ല എന്ന് ചുരുക്കം. 
അത് പോലെ ഫദല്‍ തങ്ങളുടെ ജീവിതത്തില്‍ രണ്ടു നാട് വിടലുകള്‍ അഴിയാത്ത സമസ്യ ആണെന്ന് തോന്നിയിട്ടുണ്ട്. ഒന്ന് ബ്രിട്ടീഷുകാര്‍ എന്തെങ്കിലും ആക്ഷന്‍ എടുക്കുന്നതിനു മുമ്പ് അദ്ദേഹം മക്കയിലേക്ക് പോയത്. അത് ഹജ്ജ് നിര്‍വഹിക്കാന്‍ ആയിരുന്നോ അതോ നാട് കടത്തല്‍ ആണോ എന്ന് തീര്‍ത്തു പറയാന്‍ വയ്യ. പോരാട്ടത്തിനു ആഹ്വാനം ചെയ്ത ഒരു ധീരന്‍ ഇങ്ങിനെ ഇടയില്‍ നാട് വിടുമോ? അതോ ശക്തമായി തിരിച്ചു വരാന്‍ ഉള്ള ഒരു പോക്കായിരുന്നോ?

രണ്ടാമത്തേത്, ദോഫാര്‍ ഭരണാധികാരി ആയിരിക്കെ സമ്മര്‍ദ്ദം മുറുകി അദ്ദേഹം യമന്‍ വഴി രക്ഷപ്പെട്ടതാണ്. ഒരു ഭരണാധികാരി ആരെങ്കിലും പോവാന്‍ പറഞ്ഞാന്‍ പോകണോ? അതോ അദ്ദേഹത്തിന് ശക്തമായി തിരിച്ചു വരാനുള്ള ഒരു പിന്മാറ്റം ആയിരുന്നോ? രണ്ടായാലും സമസ്യ തന്നെയാണ്. ഈ കുറിപ്പുകാരന്റെ വീക്ഷണത്തില്‍ രണ്ടിടത്തും പിന്നീട് ശക്തമായി തിരിച്ചു വരാന്‍ എന്ന ആഗ്രഹത്തോടെ ഫദല്‍ എടുത്ത തീരുമാനങ്ങള്‍ ആയിരുന്നു രണ്ടു നാട് വിടലും. പക്ഷെ, രണ്ടിടത്തും അദ്ദേഹം പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല എന്നാണു സത്യം. പക്ഷെ, കറകളഞ്ഞ ഒരു ഇസ്ലാമിക പണ്ഡിതന്‍ ആയ ഫദല്‍ ഏതു സാഹചര്യതിലാണോ താന്‍ എത്തിയത്, അവിടത്തെ ചുറ്റുപാടില്‍ ഇസ്ലാമികമായ തേട്ടം എന്താണോ അത് നിര്‍വഹിക്കുവാന്‍ തുനിഞ്ഞിറങ്ങുന്നതായി കാണാം. അവിടെയാണ് ഫദല്‍ തങ്ങള്‍ ഒരു പരിഷകര്ത്താവായി ജ്വലിച്ചു നില്‍ക്കുന്നത്. (The End)
  
  
ഫദല്‍ ബിന്‍ അലവി: ജീവിത സ്കെച്ച്
1823: മലബാറില്‍ മമ്പുറത്ത് ജനനം
1836: പന്തല്ലൂര്‍ പോരാട്ടം
1843: ചേറൂര്‍ കലാപം, പിതാവ് സയ്യിദ് അലവിക്ക് വെടിയേറ്റു
1844:പിതാവ് സയ്യിദ് അലവി മരിക്കുന്നു. താമസിയാതെ മക്കയില്‍ ഉപരി പഠനത്തിനു പോകുന്നു
1849: മക്കയിലെ പഠനം കഴിഞ്ഞു മലബാറില്‍ തിരിച്ചെത്തുന്നു. മഞ്ചേരിയില്‍ കലാപം 
1851:കൊളത്തൂര്‍ കലാപം
1852: മട്ടന്നൂര്‍ കലാപം. ഫെബ്രുവരിയില്‍ ബ്രിട്ടീഷുകാര്‍ നാടുകടത്താന്‍ തീരുമാനിക്കുന്നു. മാര്‍ച്ചില്‍ നാട് വിടുന്നു.
1871: ഒമാനിലെ ദോഫാര്‍ ഗോത്ര നേതാക്കള്‍ വന്നു കാണുന്നു
1872: ദോഫാര്‍ നേതാക്കള്‍ നേതാവായി അനുസരണ പ്രതിജ്ഞ ചെയ്യുന്നു, കരാര്‍ ഒപ്പ് വെക്കുന്നു.തുര്‍ക്കി സുല്‍ത്താന്റെ അനുമതിക്കായി ഫദല്‍ എഴുതുന്നു.
1874:അനുമതി കിട്ടുന്നു. ഒക്ടോബറില്‍ ദോഫാര്‍ ഭരണാധികാരിയായി ചുമതല ഏല്‍ക്കുന്നു
1876:ബ്രിട്ടീഷുകാര്‍ ഫദലിനെ നീക്കാന്‍ കത്തുമായി തുര്‍ക്കി സുല്‍ത്താന്റെ അടുത്തേക്ക് പ്രതിനിധിയെ അയക്കുന്നു. മറുപടി ഇല്ല
1877: അതെ ആവശ്യം ഉന്നയിച്ചു ബ്രിട്ടീഷുകാരുടെ രണ്ടാമത്തെ കത്ത് തുര്‍ക്കി സുല്ത്താന്.ഏദനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ കണ്ടു ദോഫാറിനെ സ്വതന്ത്ര രാഷ്ട്രം ആയി അംഗീകരിക്കാന്‍ ഫദല്‍ ആവശ്യപ്പെടുന്നു. 
1878:ദോഫാറില്‍ ശക്തമായ വരള്‍ച്ച 
1879:ദോഫാര്‍ വിടുന്നു. യമനിലെ മുകല്ല, പിന്നെ സൌദിയിലെ ജിദ്ദയിലേക്ക്, പിന്നെ മക്കയിലേക്ക്
1880: ഈജിപ്ത് വഴി തുര്‍ക്കിയില്‍. തുര്‍ക്കി സുല്‍ത്താന്റെ മന്ത്രി, അറേബ്യന്‍ കാരങ്ങളില്‍ ഉപദേഷ്ടാവ് 
1883:മസ്കത്ത് സുല്‍ത്താന് ഫദല്‍ കത്തെഴുതുന്നു. മക്ക അമീറും എഴുതുന്നു. ബോംബെ ബ്രിട്ടീഷ് ഇന്ത്യ ഭരണകൂടത്തിനും ഫദല്‍ എഴുതുന്നു.ദോഫാര്‍ തിരിച്ചു കിട്ടാന്‍ ആഗ്രഹം.
1886:ഫദലിന്റെ മകന്‍ മുഹമ്മദ്‌ യമന്‍ വഴി ദോഫാരില്‍ എത്തുന്നു. ബ്രിട്ടീഷ്കാര്‍ നിഷ്ഫലം ആക്കുന്നു. അവസാന പ്രതീക്ഷ 
1887:ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിക്കും ഏദനിലെ ബ്രിട്ടീഷ് പ്രതിനിധിക്കും ഫസല്‍ എഴുതുന്നു. 
1892:ജമാലുദ്ദീന്‍ അഫ്ഗാനി ഇസ്തംബൂളില്‍. പുതിയ സൗഹൃദം, പുതിയ ആശയങ്ങള്‍
1894:തുര്‍ക്കിയിലെ ബ്രിട്ടീഷ് കൊണ്സുലുമായി ചര്‍ച്ച നടത്തി ദോഫാരില്‍ എത്താന്‍ ആഗ്രഹിക്കുന്നു.
1895:ദോഫാരില്‍ കലാപം. ഫദല്‍ തിരിച്ചു വരാന്‍ ആഗ്രഹം
1899:സലാലയില്‍ വീണ്ടും കലാപം. അടിച്ചമര്‍ത്തുന്നു.
1901: ഇസ്തംബൂളില്‍ വീട്ടു തടങ്കലില്‍ മരണം.


അവലംബങ്ങള്‍:
  • ·        Dr. MH Ilias, ‘Narrating the History of Malabar’s Omani Connection with Special Reference to the Life Histories of Cheraman Perumal and Sayyid Fadl Moplah, Oman, 2010
  • ·        Ibn Ubaidullah, “ Imam Ahmed Bin Easa” Series of Articles written on www.ghrib.net.
  • ·        Abibakr Al Adani:Imam Ahmed Bin Isa, Al Muhajir Ilallah, Aden, Yemen 2002
  • ·        Saqar Al Hashmi, “How Alawites reached Hadarmout” www. baneyhashem.ibda3.org.
  • ·        Dr. Saeed Bin Omar Al Omar, “Leadership of Fadel Bin Alawi in Dhofar: Between Ottomon Support and British Oman Rejection”, King Faisal University, Saudi Arabia
  • ·        Khairuddeen Al Zarkali, “ Al Aalam” Dar Al Ilm, Bairut 1980 (Quotes, by Dr. Saeed)
  • ·        J. B. Kelly, Britain and the Persian Gulf 1795-1880, London, 1968
  • ·        Abdul Munim Abdulla Al Rawas, Scholars of Dhofar,
  • ·        Philips Windell, “Hisotry of Oman”, 1989
  • ·        Isa Blumi, Ottoman Refugees 1878-1939, Migrations in post imperial world, IStanbul
  • ·        Roger Allen: “Spies, Scandals and Sultans: Istanbul in the twilight of the Ottoman Empire”, Rowman Little Field, US
  • ·        Thomas Kuehan: “Empire, Islam and Politics of difference, Ottoman rule in Yemen 1849-1919”, Yemen
  • ·        Dr. Husain Randathani: Genesis and Growth of the Mappila Community, merawatan, 2009
  • ·      Ulrike Freitag, Hadhrami Migration in 19th and 20th Century, British Yemeni Society, Aden, www.al-bab.com, 1998
  • ·        Jamaluddin Al Hafeedh, Series of Conversation in personal, Muscat 2013
  • ·        വികി പീഡിയ മലയാളം: മമ്പുറം തങ്ങള്‍ , 2013
  • ·        പി എം എ ഗഫൂര്‍, അനാചാരങ്ങള്‍ക്കെതിരെ അടരാടിയ മമ്പുറം തങ്ങന്മാര്‍ , ഷബാബ്‌ വീകിലി, 2011
  • ·        കെ ടി ഹുസൈന്‍, മമ്പുറം തങ്ങന്മാര്‍, സമരം, പ്രത്യയ ശാസ്ത്രം: തുടര്‍ ലേഖനങ്ങള്‍, പ്രബോധനം വാരിക 2007